ആലപ്പുഴ: ജില്ലയിൽ ആകെയുള്ള രണ്ട് ജയിലുകളായ ആലപ്പുഴ, മാവേലിക്കര ജയിലുകളിൽ തടവുകാർ വീർപ്പുമുട്ടുന്നു. 84 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ആലപ്പുഴയിലെ പുതിയ ജില്ലാ ജയിലിൽ 200 പേരും 86 പേരെ പാർപ്പിക്കാവുന്ന മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ 196 തടവുകാരുമാണുള്ളത്. മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ജയിലുകൾ സന്ദർശിച്ച ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യന് ജയിലുകളിലെ 'ഓവർ ലോക്കപ്പ്' നേരിട്ട് ബോദ്ധ്യപ്പെട്ടു.
ചൂട് കടുത്തതോടെ ഇരുനില കെട്ടിടത്തിൽ തിങ്ങിക്കിടക്കുന്നത് തടവുകാർക്ക് മാനസിക- ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 27ന് ആലപ്പുഴ ജയിലും 28ന് മാവേലിക്കര ജയിലുമാണ് ജഡ്ജി സന്ദർശിച്ചത്. തുടർന്ന് ജയൽ സൂപ്രണ്ടുമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ആലപ്പുഴയിൽ രാജഭരണകാലത്ത് ആരംഭിച്ചതാണ് ജില്ലാ ജയിൽ. പഴയ കെട്ടിടം നവീകരിച്ച് സുരക്ഷയൊരുക്കി കുറച്ച് തടവുകാരെ അവിടേക്ക് മാറ്റാൻ ജഡ്ജി നിർദ്ദേശിച്ചു. ജയിലിന് സുരക്ഷയൊരുക്കാൻ ഒന്നരക്കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. മാസത്തിൽ നടക്കുന്ന ജയിൽ ഡി.ജി.പിമാരുടെ യോഗത്തിൽ ജില്ലയിലെ ജയിലുകളിലെ ഓവർ ലോക്കപ്പ് ബോദ്ധ്യപ്പെടുത്തണമെന്ന് സൂപ്രണ്ടുമാരോട് നിർദ്ദേശിച്ചാണ് ജഡ്ജി മടങ്ങിയത്.
ആലപ്പുഴ ജില്ലാ ജയിൽ രണ്ടുവർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും മുറിക്കുള്ളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ ജാഗ്രത കാണിക്കുന്നുമില്ല. 34 ഡിഗ്രി ചൂടിലൂടെ ജില്ല കടന്നുപോകുമ്പോൾ തിങ്ങി ഞെരുങ്ങി കിടക്കുന്ന തടവുകാർ അക്രമകാരികളാകുമോയെന്ന ആശങ്കയുമുണ്ട്. .
റിപ്പോർട്ട് പരണത്ത്
ഡോ. അലക്സാണ്ടർ ജേക്കബ് അദ്ധ്യക്ഷനായ ജയിൽ പരിഷ്കരണ കമ്മിഷൻ നടത്തിയ പഠന റിപ്പോർട്ടിൽ താലൂക്ക് തലത്തിൽ ജയിലുകൾ നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ യാതൊരു നടപടിയുമുണ്ടായില്ല. ജില്ലയിൽ ആറു താലൂക്കുകളുണ്ടെങ്കിലും രണ്ടിടത്തു മാത്രമാണ് ജയിൽ ഉള്ളത്. അരൂർ, ചെങ്ങന്നൂർ മേഖലകളിലെ സ്റ്റേഷനുകളിൽ നിന്നുള്ള പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് പൊലീസ്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാക്കുന്നു.
കുടുക്കുന്നത് പൊലീസ്
സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കഴിയുന്ന കേസുകളിൽപ്പെടുന്നവരെയും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കോടതിയിൽ ഹാജരാക്കുന്നുവെന്ന് ആരോപണമുണ്ട്. ജാമ്യമില്ലാ വകുപ്പ് ചേർത്ത ഒറ്റക്കാരണത്താൽ കോടതികൾ റിമാൻഡ് ചെയ്യുകയാണ് പതിവ്. ഇത് തടവുകാരുടെ എണ്ണം വർദ്ധിക്കാൻ ഇടവരുത്തുന്നു. ജാമ്യത്തിലിറക്കാൻ ആരും എത്താത്തവർ ജയിലുകളിലെ സ്ഥരം അന്തേവാസികളായി മാറുന്ന സാഹചര്യവും ഉണ്ട്.
ആലപ്പുഴ ജില്ലാ ജയിലും തടവുകാരും
പാർപ്പിക്കാനാകുന്നത് : 84
നിലവിലുള്ളവർ: 200
മാവേലിക്കര സ്പെഷ്യൽ സബ് ജയിലും തടവുകാരും
പാർപ്പിക്കാനാകുന്നത്: 86
നിലവിലുള്ളവർ: 196
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |