കോട്ടയം : പരീക്ഷയ്ക്ക് വിരമാമമിട്ട് വേനലവധിക്കാലത്തേയ്ക്ക് കുട്ടിക്കൂട്ടം കടന്നതോടെ അടിച്ചുപൊളി അതിരുവിടരുതെന്ന നിർദ്ദേശം നൽകുകയാണ് അധികൃതർ. മുൻവർഷങ്ങളിൽ ജില്ലയിലുണ്ടായ മുങ്ങി മരണങ്ങളേറെയും ഏപ്രിൽ, മേയ് മാസങ്ങളിലാണ്. മരിച്ചതിലേറെയും 20 വയസിന് താഴെയുള്ളവരും. അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങി മരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപ്പെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സെൽഫിയും റീൽസും പകർത്താനുള്ള ശ്രമത്തിനിടെയും അപകടങ്ങളുണ്ടാകുന്നത് പതിവായി. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിത ഗർത്തങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. കിഴക്കൻ മേഖലകളിലും പനച്ചിക്കാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങൾ നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്തിട്ടുണ്ട്. ലഹരിയും വില്ലനാകുന്നുണ്ട്. ലഹരിയിൽ ഒരിക്കലും വെള്ളത്തിലിറങ്ങരുത്.
നീന്തൽ വശമില്ലേ, കരയ്ക്കിരിക്കാം
നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിലിറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണ്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം.
ശ്രദ്ധിക്കാൻ.
വിനോദയാത്രയ്ക്കിടെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം ജലാശയങ്ങളിൽ ഇറങ്ങുക
മറ്റുള്ളവരെ രക്ഷിക്കാൻ നീന്തലറിയാത്തവർ വെള്ളത്തിലേക്ക് എടുത്തുചാടരുത്
പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാൻ ശ്രമിക്കുക
പാറക്കുളങ്ങളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക
ഫയർഫോഴ്സ് അധികൃതർ പറയുന്നു
അവധിക്കാലത്ത് കുട്ടികളെ ഒറ്റയ്‌ക്കോ കൂട്ടുകാരുമായോ കുളത്തിലോ പുഴയിലോ കുളിക്കാനോ മീൻപിടിക്കാനോ പോകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
കഴിഞ്ഞ വർഷത്തെ മുങ്ങി മരണം 54
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |