തിരുവനന്തപുരം: കേരളത്തിലെയും ഗൾഫിലെയും സ്‌കൂൾ അവധിയും വിഷു, പെരുന്നാൾ ആഘോഷങ്ങളും ലക്ഷ്യമിട്ട് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചതിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തുന്നതിനായി അനുമതി നൽകണം. ഏപ്രിൽ രണ്ടാം വാരം മുതൽ അധിക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും ബുക്ക് ചെയ്യാൻ സംസ്ഥാന സർക്കാർ ആലോചിക്കുകയാണ്. ആഘോഷകാലമായതിനാൽ ഗൾഫ് മേഖലയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ടിക്കറ്റുകളുടെ നിരക്ക് വലിയ തോതിൽ വർദ്ധിച്ചു. രണ്ട് മാസത്തിനിടെ നിരക്കുകളിൽ മൂന്ന് മടങ്ങ് വർദ്ധനവാണ് കമ്പനികൾ വരുത്തിയിരിക്കുന്നത്.
സാധാരണക്കാരായ തൊഴിലാളികൾക്ക് താങ്ങാനാകാത്ത നിരക്കാണ് കമ്പനികൾ ഈടാക്കുന്നത്. നിരവധി മാസങ്ങളുടെ സമ്പാദ്യം പ്രവാസികൾക്ക് ഇത്തരത്തിൽ നഷ്ടമാവുന്നു. കേരള സർക്കാരും പ്രവാസി സംഘടനകളും നിരക്ക് കുറയ്ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിമാനക്കമ്പനികൾ തയ്യാറാവുന്നില്ല. സ്‌കൂൾ അവധി സമയത്തും ആഘോഷസമയങ്ങളിലും വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഏപ്രിൽ ആദ്യ ആഴ്ചയിലെ
എയർഇന്ത്യ എക്സ്പ്രസ് നിരക്ക്
അബുദാബി - കോഴിക്കോട് 18,500
കോഴിക്കോട് - അബുദാബി 32,000
ബഹ്റൈൻ - കോഴിക്കോട് 15,000
കോഴിക്കോട് - ബഹ്റൈൻ 35,200
കൊച്ചി - ദുബായ് 33,700
ദുബായ് - കൊച്ചി 12,600
കൊച്ചി - ദോഹ 42,200
ദോഹ - കൊച്ചി 17,900
കണ്ണൂർ - ജിദ്ദ 51,000
ജിദ്ദ - കണ്ണൂർ 29,000
കണ്ണൂർ - ഷാർജ 34,000
ഷാർജ - കണ്ണൂർ 12,400
തിരുവനന്തപുരം - ദമാം 45,000
ദമാം - തിരുവനന്തപുരം 22,800
തിരുവനന്തപുരം - ദുബായ് 32,900
ദുബായ് - തിരുവനന്തപുരം 20,000
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |