ആലപ്പുഴ: വേമ്പനാട്ട് കായലിൽ നീട്ടുവലിയിട്ട ശേഷം തുണിയിൽ കീടനാശിനി കിഴികെട്ടിയിട്ട് മീൻ പിടിക്കുന്നത് വ്യാപകമാകുന്നു. ഇത്തരത്തിൽ വിഷം കലക്കി മത്സ്യബന്ധനം നടത്തിയ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ ഫിഷറീസ് വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കുടുങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിലോക്കണക്കിന് മത്സ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വിഷപ്രയോഗത്തിലൂടെ പിടികൂടുന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല. കൂടാതെ അടക്കംകൊല്ലി വല, മത്സ്യക്കെണി, ചെറുകണ്ണിക്കൂട് തുടങ്ങി നിരോധിച്ച വിവിധ മാർഗങ്ങൾ പ്രയോഗിച്ചും കായൽ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടക്കുന്നുണ്ട്. കേരളത്തിൽ നിരോധിച്ച ഫ്യൂരിഡാൻ പോലുള്ള വിഷക്കൂട്ടുകൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്നാണ് പ്രയോഗിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കാരണം വേമ്പനാട്ട് കായൽ നിലനിൽപ്പിനായി പൊരുതുന്നതിനിടയാണ് മറ്റൊരു വശത്ത് വിഷം കലക്കി അനധികൃത മീൻ പിടിത്തം പുരോഗമിക്കുന്നത്.
മയക്കി കുടുക്കും
തുരിശ്, ഫ്യൂരിഡാൻ തുടങ്ങിയ കീടനാശിനികൾ കൂട്ടിച്ചേർത്ത് തുണികൊണ്ട് കിഴികെട്ടി വലയുടെ അടിഭാഗത്ത് കെട്ടിവെയ്ക്കും. വെള്ളത്തിനടിയിലെ മീനുകൾ മയങ്ങി കൂട്ടത്തോടെ വലയിൽ കുടുങ്ങും. ചെറുമീനുകൾ ചത്തുപോകും.
ബോട്ടിന് ക്വട്ടേഷൻ
ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിൽ അനധികൃത മത്സ്യബന്ധനം തടയാൻ ഫിഷറീസ് വകുപ്പിന് കായൽ പട്രോളിംഗ് നടത്താനായി ബോട്ടുകൾക്കു വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു. 2024 മാർച്ച് വരെയാണ് ബോട്ടുകൾ ആവശ്യം. ഏപ്രിൽ മൂന്നിന് വൈകിട്ട് മൂന്നു വരെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0477 2251103
''കരിമീനിന്റേതടക്കം പതിനായിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ് അനധികൃത മത്സ്യബന്ധനത്തിൽ നശിച്ചുപോകുന്നത്. അനധികൃത വലകളും കൂടുകളുമായി പലരും പരസ്യമായാണ് മത്സ്യം പിടിക്കാനിറങ്ങുന്നത്'' -ദീലീപ് കുമാർ, മത്സ്യകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |