തിരുവനന്തപുരം∙ വന്ദേഭാരത് ട്രെയിൻ സർവീസിനെ ഉയർത്തിക്കാട്ടി കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച യു.ഡി,എഫും ബി.ജെ.പിയും ഇപ്പോൾ മൗനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ വന്ദേഭാരത് അനുവദിക്കുന്നത് തത്കാലം പരിഗണനയില്ലെന്ന കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
വളവുകൾ നിവർത്തി കേരളത്തിൽ വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് പറഞ്ഞവർ ഉൾപ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്ക് ശേഷം മൗനത്തിലാണ്. അർഹമായ റെയിൽവേ വികസനം കേരളത്തിന് നിഷേധിക്കപ്പെടുമ്പോഴുള്ള മൗനം കുറ്റകരമാണെന്നും അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും വിഷയത്തിൽ പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തിൽ പോലും കേന്ദ്ര റെയിൽവേ മന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയത്. ഇതിൽ നിന്ന് റെയിൽവേ മന്ത്രാലയം ഇപ്പോൾ പിന്നാക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയിൽവേ ഭൂപടത്തിൽ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളിൽ ഏറ്റവും അവസാനത്തേതാണ് ഇതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |