തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാകോണം സ്വദേശി സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുൺ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ കൊലപാതകം, വധശ്രമം, അന്യായമായി വീട്ടിൽ അതിക്രമിച്ച് കടക്കുക, ഭീഷണിപ്പെടുത്തൽ, ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ഇന്ന് കോടതി വിധിക്കും.
കൊല്ലപ്പെട്ട സൂര്യഗായത്രിയോട് പ്രണയമുണ്ടായിരുന്ന പ്രതി നടത്തിയ വിവാഹാഭ്യർത്ഥന സൂര്യഗായത്രിയും കുടുംബവും നിഷേധിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. മറ്റൊരു വിവാഹം കഴിച്ച് കൊല്ലത്തേക്ക് പോയ സൂര്യഗായത്രി ഭർത്താവുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മയെ തുടർന്ന് നെടുമങ്ങാട്ടേക്ക് മടങ്ങിവന്നു. ഇതറിഞ്ഞാണ് പ്രതി അവിടെയെത്തി കൊലപാതകം ചെയ്തത്. 2021 ആഗസ്റ്റ് 30നായിരുന്നു സംഭവം. സൂര്യഗായത്രിയുടെ വീടിന് പിറകിലൂടെ അകത്ത് കടന്ന പ്രതി ആദ്യം സൂര്യഗായത്രിയുടെ അമ്മ ഭിന്നശേഷിക്കാരിയായ വത്സലയെ കുത്തിപ്പരിക്കേൽപ്പിച്ചു. നിലവിളി കേട്ടെത്തിയ സൂര്യഗായത്രിയെ പ്രതി തുരുതുരെ കുത്തുകയായിരുന്നു. 33 കുത്തുകളാണ് സൂര്യഗായത്രിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പിയായ ബി.എസ്. സജിമോനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, വിനുമുരളി, മോഹിത മോഹൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |