കണ്ണൂർ: ജില്ലയിൽ ആരംഭിക്കാനൊരുങ്ങുന്ന അഗ്‌നിശമന സേന റീജനൽ അക്കാഡമി കം റിസർച്ച് സെന്റർ നിർമ്മാണത്തിനുള്ള ഭൂമിയുടെ ഉപയോഗാനുമതി ലഭിച്ചു. കഴിഞ്ഞമാസമാണ് റെവന്യൂ വകുപ്പ് അഗ്‌നിശമന സേനയ്ക്ക് ഭൂമിയുടെ ഉപയോഗാനുമതി നൽകിയത്.പി.ഡബ്യു .ഡി പ്ലാനും എസ്റ്റിമേറ്റും ഉൾപ്പെടയുള്ളവ തയ്യാറാക്കുകയാണ് അടുത്ത നടപടി.ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പാലയിൽ നാലേക്കറിലധികം വരുന്ന സ്ഥലത്താണ് അക്കാഡമി നിർമ്മിക്കുന്നത്.
ഇന്ത്യയിൽ തന്നെ ഇത്തരമൊരു സ്ഥാപനം വളരെ ചുരുക്കമാണെന്ന് അധികൃതർ പറഞ്ഞു.സംസ്ഥാന ബഡ്ജറ്റിൽ ഒരുകോടി രൂപയാണ് അക്കാഡമിക്ക് വേണ്ടി വിലയിരുത്തിയിട്ടുള്ളത്. സർക്കാർ ഇത്തരമൊരു സ്ഥാപനം ആരംഭിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നത് 2021 ലാണ്. അന്നത്തെ ഫയർഫോഴ്‌സ് ഡി.ജി.പിയായിരുന്ന ബി.സന്ധ്യയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു വിലയിരുത്തിയിരുന്നു.അഗ്‌നിശമന സേനയെ കാലോചിതമായി പരിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം.നിലവിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലം പൊലീസ് സേനയുടേതാണ്.ഉപയോഗാനുമതി മാത്രമാണ് അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. നിലവിൽ ഇത് പൊലീസ് കണ്ടുകെട്ടുന്ന പഴയ വാഹനങ്ങളും മറ്റും സൂക്ഷിക്കുന്ന 'ഡംപിഗ് യാർഡ്' ആണ്. മറ്റ് നടപടികൾ പൂർത്തിയാക്കി നിർമ്മാണം വേഗത്തിലാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ .സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധുനിക രീതിയിൽ പരിശീനം നൽകുന്നതിനൊപ്പം ഈ മേഖലയിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യം.
കുസാറ്റ് കോഴ്സുകൾ
കൊച്ചി സാങ്കേതിക സർവകലാശാലയുടെ കീഴിലാണ് കോഴ്‌സ് ആരംഭിക്കുക.എം.എസ്.സി ഫയർ സയൻസ്, പി.ജി ഡിപ്ലോമ ഇൻ ഫയർ സയൻസ്, പി.ജി ഡിപ്ലോമ ഇൻ ഫയർ ടെക്‌നോളജി എന്നീ മൂന്ന് കോഴ്‌സുകളായിരിക്കും ആരംഭിക്കുന്നത്.കെട്ടിടം ഒരുങ്ങാൻ കാലതാമസമുള്ളതിനാൽ താൽക്കാലികമായി ഈ വർഷം അവസാനം തൃശൂർ ഫയർ അക്കാദമി കേന്ദ്രീകരിച്ച് കോഴ്‌സ് തുടങ്ങാനാണ് സാദ്ധ്യത. സിലബസ് തയാറായതിന് ശേഷം സർവകലാശാല സെനറ്റ് ഇത് അംഗീകരിക്കണം.ക്ലാസുമായി ബന്ധപ്പെട്ട സിലബസ് തൃശൂർ അക്കാഡമിയിൽ തയാറാക്കുന്നുണ്ട്. വാട്ടർ റെസ്‌ക്യൂ റീജനൽ ഓഫിസർക്കാണ് സിലബസുകൾ തയാറാക്കാനുള്ള ചുമതല.
നിലവിൽ ഭൂമിയുടെ ഉപയോഗാനുമതി അഗ്‌നിശമന സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.തുടർന്ന് പ്ലാനും എസ്റ്റിമേറ്രുമുൾപ്പെടെ തയ്യാറാക്കണം.നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പി. രജ്ഞിത്ത്,കണ്ണൂർ, കാസർകോട് റീജനൽ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |