തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ (കെ.എ.എസ്) ആദ്യ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ച് മാസങ്ങൾക്ക് ശേഷം 54 ഒഴിവുകൾ സർക്കാർ റിപ്പോർട്ട് ചെയ്‌തു. നിലവിലുണ്ടായിരുന്ന ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഒക്ടോബർ 7ന് അവസാനിച്ചിരുന്നു. ഫെബ്രുവരി 23 നാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്ന അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് നൽകിയ കോടതി അലക്ഷ്യ ഹർജിയുടെ വിസ്താരത്തിനിടെയാണ് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായി കോടതിയെ സർക്കാർ അറിയിച്ചത്.
കെ.എ.എസ് സ്‌പെഷ്യൽ റൂൾസ് അനുസരിച്ച് കണ്ടെത്തിയ 27 ഒഴിവുകൾ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഗ്രേഡ് രണ്ടിന്റെ 11 ഒഴിവുകൾ, ഡെപ്യൂട്ടി കളക്ടർമാരുടെ 5 ഒഴിവ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ 11 ഒഴിവ് എന്നിവയാണ് താത്‌കാലികമായി റിപ്പോർട്ട് ചെയ്തത്.
നിലവിലുണ്ടായിരുന്ന ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടത്തിയശേഷം മാത്രമേ പുതിയ ഒഴിവിൽ നിയമനം നടക്കൂ.
അതേസമയം, കെ.എ.എസിന്റെ ആദ്യ ബാച്ചിൽ പട്ടിക വർഗ്ഗക്കാരിൽ ഒരാൾ പോലും ഉൾപ്പെടാതെ പോയതിനെതിരെയും പരാതി ഉയർന്നിട്ടുണ്ട്. ആകെ 105 പേരെ നിയമിച്ചപ്പോൾ മൂന്ന് സ്ട്രീമായി 35 പേർക്ക് വീതം നിയമനം നൽകിയതോടെ പട്ടിക വർഗപ്രാതിനിദ്ധ്യം ഇല്ലാതായി. 105 പേരെ ഒരുമിച്ച് നിയമിച്ചിരുന്നെങ്കിൽ 2 പട്ടിക വർഗ്ഗക്കാർക്ക് നിയമനം ലഭിക്കുമായിരുന്നു. ഓരോ സ്ട്രീമിലും ഓരോ ഒഴിവ് സൃഷ്ടിച്ച് പട്ടിക വർഗ്ഗക്കാർക്ക് നിയമനം നൽകണമെന്ന പട്ടിക ജാതി/ പട്ടിക ഗോത്ര വർഗ കമ്മിഷന്റെ ഉത്തരവിലും ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. സ്‌പെഷ്യൽ റൂൾസിലെ അപാകത കണ്ടെത്താനും പരിഹാരം നിർദ്ദേശിക്കാനുമായി ചീഫ് സെക്രട്ടറി വി.പി. ജോയ് അദ്ധ്യക്ഷനായി രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.
ആദ്യ ബാച്ച് പരിശീലനം ജൂൺ 30 ന് തീരും
കെ.എ.എസ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലുള്ളവരുടെ 18 മാസത്തെ പരിശീലനം ജൂൺ 30ന് അവസാനിക്കും. മസ്സൂറി ഐ.എ.എസ് അക്കാഡമിയിൽ നൽകുന്ന പരിശീലനത്തിന് ചുവടു പിടിച്ചാണ് സിലബസ്. 105 പേരിൽ ഒരാൾ സിവിൽ സർവീസ് ലഭിച്ച് പോയതോടെ ഇപ്പോൾ 104 പേരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |