ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തൈര് പായ്ക്കറ്റുകളിൽ ഹിന്ദി വാക്കായ 'ദഹി" എന്ന് രേഖപ്പെടുത്തണമെന്ന നിർദ്ദേശം ഭക്ഷ്യസുരക്ഷാ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ) പിൻവലിച്ചു. പായ്ക്കറ്റുകളിൽ 'കർഡ്" എന്ന ഇംഗ്ളീഷ് വാക്കും 'തൈയിർ" എന്ന പ്രാദേശിക വാക്കും മാറ്റി 'ദഹി" എന്ന് പ്രിന്റ് ചെയ്യണമെന്ന് ദക്ഷിണേന്ത്യയിലെ പാൽ ഉത്പാദക സംഘങ്ങൾക്ക് നിർദ്ദേശം നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പായ്ക്കറ്റുകളിൽ 'കർഡ്" എന്ന ഇംഗ്ളീഷ് വാക്കും ബ്രാക്കറ്റിൽ അതത് സംസ്ഥാനത്തെ പ്രാദേശിക വാക്കുകളായ തൈയിർ (തമിഴ്), മൊസാരു (കന്നഡ), പെരുഗു (തെലുങ്ക്) എന്നിവയും ഉപയോഗിക്കാമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
തൈര് പായ്ക്കറ്റുകളിൽ പ്രാദേശിക ഭാഷ തുടരാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെയും കർണ്ണാടകയിലെയും പാൽ ഉത്പാദക സംഘടനകൾ എഫ്.എസ്.എസ്.എ.ഐയ്ക്ക് കത്തയച്ചിരുന്നു. 'തൈര്" ഏത് ഭാഷയിലും ഉപയോഗിക്കാവുന്ന പൊതു പദമാണെന്നും രുചിയിലും ഘടനയിലും വ്യത്യസ്തമായ ഉത്പന്നമാണ് 'ദഹി" എന്നും അവർ വാദിച്ചു.
വിവാദമായതോടെ, തൈര് പായ്ക്കറ്റിൽ പോലും ഹിന്ദി വാക്ക് അടിച്ചേൽപ്പിച്ച് മാതൃഭാഷയെ പുറന്തള്ളാനുള്ള കേന്ദ്രനീക്കമാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശിക്കുകയും ചെയ്‌തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |