ന്യൂഡൽഹി: പൊലീസിന് മുന്നിൽ കീഴടങ്ങുമെന്ന വാർത്ത നിഷേധിച്ചുകൊണ്ടുള്ള ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെതെന്ന് കരുതുന്ന ശബ്‌ദ സന്ദേശം പുറത്ത്. കീഴടങ്ങാമെന്ന് പറഞ്ഞിട്ടില്ലെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ സന്ദേശം സാമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാൽ, സന്ദേശം അമൃത് പാലിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടില്ല. ഇതിനിടെ കീഴടങ്ങുന്നതിന് അമൃത്പാൽ മുന്നോട്ടു വച്ച നിബന്ധനകൾ സംബന്ധിച്ച് പൊലീസിൽ ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. കീഴടങ്ങുമെന്ന വാർത്തയെക്കുറിച്ചറിയില്ലെന്ന് പൊലീസ് പ്രതികരിക്കുകയും ചെയ്തു.
കീഴടങ്ങിയേക്കുമെന്ന സൂചനയെത്തുടർന്ന് ഹോഷിയാർപൂരിലും സമീപപ്രദേശങ്ങളിലും പൊലീസ് ഡ്രോൺ വിന്യസിച്ചു. അമൃത്പാലും കൂട്ടാളി പൽപ്രീത് സിംഗും എത്തിയെന്ന വിവരം വന്നതോടെ ഗ്രാമത്തിൽ പരിശോധന ശക്തമാക്കി. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനം അമൃത്പാലിന്റെതാണെന്നാണ് പൊലീസ് കരുതുന്നത്. വാഹന പരിശോധന കർശ്ശനമാക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
നിബന്ധനകളിൽ
ആശയക്കുഴപ്പം
താൻ കീഴടങ്ങിയതാണെന്നും അറസ്റ്റല്ലെന്നും വെളിപ്പെടുത്തണം, പഞ്ചാബ് ജയിലിൽ പാർപ്പിക്കണം, കസ്റ്റഡിയിൽ മർദ്ദനവും പീഡനവും പാടില്ല എന്നീ നിബന്ധനകളാണ് അമൃത് പാൽ മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച് സർക്കാർ, പൊലീസ് തലങ്ങളിൽ ആശയക്കുഴപ്പമുള്ളതായാണ് വിവരം. അമൃത്പാൽ കീഴടങ്ങുമെന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് അമൃത്പാലിന്റേതെന്ന തരത്തിൽ ശബ്ദസന്ദേശം പുറത്തുവന്നത്.
സന്ദേശത്തിലുള്ളത്
താൻ കീഴടങ്ങുമെന്ന പ്രചരണമെല്ലാം വെറും കിംവദന്തികളാണ്. സർക്കാരിന് മുന്നിൽ കീഴടങ്ങാനുള്ള ഒരു നിർദ്ദേശവും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജയിലിൽ പോകാനോ കസ്റ്റഡിയിൽ കഴിയാനോ ഭയമില്ല. ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ. തന്റെ ആരോഗ്യം ദുർബലമായി വരുന്നു. പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്റെ അറസ്റ്റ് സർവശക്തന്റെ കൈകളിലാണ്. ഞാൻ ലോകത്തിന്റെ നെറുകയിലാണ്. ആർക്കും എന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പഞ്ചാബി ഭാഷയിലുള്ള സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |