ന്യൂഡൽഹി: പഞ്ചാബ് പൊലീസിന് മുന്നിൽ കീഴടങ്ങില്ലെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ച് ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗ്. ഉപാധികളോടെ കീഴടങ്ങുമെന്ന വാർത്ത പഞ്ചാബ് പൊലീസ് നിഷേധിച്ചതിന് പിന്നാലെ രണ്ട് യൂട്യൂബ് വീഡിയോകൾ അമൃത്പാൽ സിംഗ് പുറത്തുവിട്ടിരുന്നു. താൻ ഒളിവിലല്ലെന്നും അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും വീഡിയോയിൽ പറയുന്നു. അഭ്യൂഹങ്ങൾ പ്രകാരം കീഴടങ്ങില്ലെന്നും ഉടനെ തന്നെ പുറത്തു വരുമെന്നും വിഘടനവാദി നേതാവ് വീഡിയോയിലൂടെ അറിയിക്കുന്നുണ്ട്.
അതേസമയം അമൃത്പാൽ സിംഗ് ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന ലഭിച്ചതിന് പിന്നാലെ പഞ്ചാബ് പൊലീസ് സുവർണ ക്ഷേത്രത്തിലുൾപ്പെടെ സുരക്ഷ ശക്തമാക്കിയിരുന്നു. ഉപാധികളോടെയാകും കീഴടങ്ങലെന്നായിരുന്നു റിപ്പോർട്ട്. കീഴടങ്ങും മുമ്പ് ഇയാൾ വേഷം മാറി സുവർണ ക്ഷേത്രത്തിലെത്തിയേക്കുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ക്ഷേത്രത്തിന് പുറത്ത് പ്രത്യേക രഹസ്യാന്വേഷണ സംഘത്തെ വിന്യസിച്ചു.
സ്ത്രീവേഷത്തിൽ അമൃത്പാൽ ദർബാർ സാഹിബ് സമുച്ചയത്തിലെത്താനും സാദ്ധ്യതയുണ്ട്. സമീപ നഗരങ്ങളിലെ സിഖ് ആരാധനാലയങ്ങളിലെത്താനുള്ള സാദ്ധ്യതയുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമൃത്സർ, ബട്ടിൻഡ, അനന്ത്പൂർ സാഹിബ് ഹോഷിയാർപൂർ എന്നിവിടങ്ങളിൽ പൊലീസ് അതീവ ജാഗ്രത പുലർത്തുകയാണ്. ബൈസാഖി വേളയിലെ സർബത്ത് ഖൽസ പരിപാടിയിൽ ഒത്തുചേരണമെന്ന അമൃത്പാലിന്റെ ആഹ്വാനവും പഞ്ചാബിൽ ആശങ്കയുയർത്തി.
ഇതിനിടെ ഹോഷിയാർപൂരിൽ അമൃത്പാലിനായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി 7.30ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പുഞ്ചൻ രജിസ്ട്രേഷനുള്ള ഇന്നോവ കാറിനെ പിന്തുടർന്നപ്പോൾ അതിലുണ്ടായിരുന്ന മൂന്ന് പേർ ഫഗ് വാര - ഹോഷിയാർപൂർ റോഡിലെ ഭായ് ചഞ്ചൽ സിംഗ് ഗുരുദ്വാരയ്ക്ക് സമീപമിറങ്ങി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ സംശയാസ്‌പദമായ രീതിയിൽ കാറിൽ പോയ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |