ആലപ്പുഴ: തന്റെ സ്കൂളിലെ 28 വിദ്യാർത്ഥിനികളെയും കൈനിറയെ വളയണിയിച്ച് അദ്ധ്യാപികയുടെ സന്തോഷം. പുന്നപ്ര ഗവ. സി.വൈ.എം.എ യു.പി സ്കൂളിലെ അദ്ധ്യാപിക ആലപ്പുഴ വാടയ്ക്കൽ തേജസ്സിൽ എസ്.സിന്ധുവാണ് അദ്ധ്യയനവർഷം അവസാനിക്കെ, തന്റെ കുഞ്ഞു ശിഷ്യകൾക്ക് കൈവളകൾ സമ്മാനിച്ചത്. ഇത്തവണ സ്കൂളിൽ നിന്നു പോകുന്ന ഏഴാം ക്ലാസുകാർക്കായി സമ്മാനം വാങ്ങുന്ന കൂട്ടത്തിൽ എല്ലാ പെൺകുട്ടികൾക്കും വളകൾ വാങ്ങുകയായിരുന്നു.
സ്കൂളിൽ ആകെയുള്ള 54 വിദ്യാർത്ഥികളിൽ എൽ.കെ.ജി മുതലുള്ള 28 പെൺകുട്ടികളെയും ടീച്ചർ വളകൾ അണിയിച്ചു. തീരദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ ഓരോ അദ്ധ്യയന വർഷവും നിർദ്ധന വിദ്യാർത്ഥികൾക്ക് ബാഗും കുടയും വാട്ടർ ബോട്ടിലുമെല്ലാം സ്പോൺസർമാരെ കണ്ടെത്തി ലഭ്യമാക്കാറുണ്ട് സിന്ധുടീച്ചർ. അച്ഛനമ്മമാർ നഷ്ടപ്പെട്ട വിദ്യാർത്ഥിക്ക് വീടൊരുക്കാനും ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് ഫോണുകൾ ലഭ്യമാക്കാനും തീവ്രശ്രമമാണ് ടീച്ചർ നടത്തിയിരുന്നത്. സർവീസിൽ പതിനാറ് വർഷങ്ങൾ പൂർത്തിയാക്കുന്ന നാല്പത്തുനാലുകാരി സിന്ധു ടീച്ചർ കഴിഞ്ഞ ആറ് വർഷമായി പുന്നപ്ര ഗവ സി.വൈ.എം.എ സ്കൂളിലാണ്. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ജോഷിയാണ് ഭർത്താവ്. മകൾ: തേജാലക്ഷ്മി.
വളകൾ എന്റെ മക്കൾക്ക്
സിന്ധുടീച്ചറിന്റെ സുഹൃത്ത് ഡാലിയ നടത്തിയിരുന്ന ഫാൻസി ഷോപ്പ് അടുത്തകാലത്താണ് അടച്ചത്. കടയിൽ സ്റ്റോക്കുണ്ടായിരുന്ന വളകൾ ഉൾപ്പെടെ എന്തുചെയ്യുമെന്ന് ആലോചിച്ചിരുന്ന ഡാലിയയോട് വളകൾ തന്റെ സ്കൂൾ കുട്ടികൾക്ക് വേണ്ടി വാങ്ങാമെന്ന് സിന്ധു ടീച്ചർ ഏറ്റു. പോരാത്തവ അടുത്തുള്ള ഉത്സവപ്പറമ്പിൽ നിന്നു വാങ്ങി. പെൺകുട്ടികളെ വളകൾ അണിയിച്ചപ്പോൾ, ആൺകുട്ടികൾക്കെല്ലാം ടീച്ചറുടെ വക മധുരവും ബിരിയാണിയും നൽകി.
ഓരോ വർഷവും ഏഴാം ക്ലാസുകാർ സ്കൂളിൽ നിന്ന് പോകുമ്പോൾ വിഷമമാണ്. ഇത്തവണ അവർക്ക് വേണ്ടി സമ്മാനം വാങ്ങുന്ന കൂട്ടത്തിൽ എല്ലാ പെൺകുട്ടികൾക്കും വാങ്ങുകയായിരുന്നു. അവരുടെ സന്തോഷം മനസ് നിറച്ചു.
എസ്.സിന്ധു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |