ബൊഗോട്ട : ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയ്ക്ക് തലവേദനയായി മാറിയ പ്രസിദ്ധമായ ' കൊക്കെയ്‌ൻ ഹിപ്പോ" സംഘത്തെ നാടുകടത്താൻ 35 ലക്ഷം ഡോളർ ചെലവാകുമെന്ന് സർക്കാർ. ഇവയെ പിടികൂടുന്നത് മുതലുള്ള ചെലവുകൾ ഇതിൽപ്പെടുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായ 70 ഹിപ്പോകളെയാണ് കൊളംബിയ വിദേശ സാങ്ങ്ച്വറികളിലേക്ക് മാറ്റുന്നത്. ഇതിൽ 60 എണ്ണത്തെ ഇന്ത്യയിലേക്കാണ് എത്തിക്കുന്നത്. 10 എണ്ണത്തെ മെക്സിക്കയിലും എത്തിക്കും. വരും മാസങ്ങളിൽ തന്നെ ഹിപ്പോ സംഘത്തെ നാടുകടത്താനുള്ള പ്രക്രിയകൾ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച പ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹിപ്പപ്പോട്ടമസുകളുടെ പിൻഗാമികളാണ് ഇക്കൂട്ടർ. ആഫ്രിക്കയിൽ കണ്ടിരുന്ന ഹിപ്പോകളെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിച്ചത് എസ്കോബാറാണ്. 70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് പാബ്ലോ എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡെലിൻ കാർട്ടൽ എന്ന മാഫിയ സംഘടന ആയിരുന്നു. 1980 കാലഘട്ടത്തിൽ എസ്കോബാർ നാല് ഹിപ്പോകളെ ആഫ്രിക്കയിൽ നിന്ന് കൊളംബിയയിലേക്ക് കടത്തിക്കൊണ്ടുവന്നു. ഇതിൽ മൂന്നെണ്ണം പെണ്ണും ഒരെണ്ണം ആണുമായിരുന്നു. ഈ ഹിപ്പോകളെ കൊളംബിയയിലെ മെഡെലിൻ നഗരത്തിൽ നിന്ന 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്യൂർട്ടോ ട്രിയുൻഫോയിലെ 'ഹസീന്ദ നേപ്പിൾസ് ' എന്ന തന്റെ ആഡംബര എസ്‌റ്റേറ്റിലെ സ്വകാര്യ മൃഗശാലയിൽ എസ്കോബാർ വളർത്തി. 1993ൽ എസ്കോബാർ കൊല്ലപ്പെട്ടതോടെ എസ്‌റ്റേറ്റ് കൊളംബിയൻ ഭരണകൂടം പിടിച്ചെടുത്തു. ഹിപ്പോകളെ പിന്നീട് ഉപേക്ഷിച്ചു. നാല് പേരുണ്ടായിരുന്ന ഹിപ്പോ സംഘത്തിന്റെ പിൻഗാമികൾ ഇന്ന് ആന്റിയോക്വിയ പ്രവിശ്യയിൽ മാത്രം 130 ഓളമുണ്ട്. എട്ട് വർഷം കൊണ്ട് ഇത് 400ലെത്തുമെന്ന് കരുതുന്നു. അവസരം കിട്ടിയിൽ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവക്കാരാണ് ഹിപ്പോകൾ. വളരെ അപകടകാരികൾ. ആഫ്രിക്കയിൽ പ്രതിവർഷം ഏകദേശം 500 പേർ ഹിപ്പോകളുടെ ആക്രമണത്തിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. കൊളംബിയയിൽ മഗ്ദലീന നദീ തീരത്ത് ജീവിക്കുന്ന കൊക്കെയ്ൻ ഹിപ്പോകളും മനുഷ്യരെ ആക്രമിക്കാറുണ്ട്. ആക്രമണകാരികളായ ഇവ അമിതമായി പെരുകുന്നത് ഇവിടുത്തെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവയുടെ വന്ധ്യംകരണ നടപടികൾ നടക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇവയെ കൊല്ലണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ഇവയ്ക്ക് ഭീഷണി ഉയർത്താൻ ശേഷിയുള്ള മറ്റ് സ്പീഷീസുകളൊന്നും കൊളംബിയയിൽ ഇല്ല. കഴിഞ്ഞ വർഷം ഇവയെ സർക്കാർ ' ഇൻവേസീവ് സ്പീഷീസ് " പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണി ഉയർത്തി മറ്റൊരു പ്രദേശത്ത് നിന്ന് കടന്നുകയറി പെരുകുന്ന ജീവികളെയാണ് ഇത് അർത്ഥമാക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ' നാടുകടത്തൽ " പദ്ധതി സർക്കാർ വെളിപ്പെടുത്തിയത്. ഇന്ത്യയിൽ എവിടെയാണ് കൊക്കെയ്ൻ ഹിപ്പോകളെ എത്തിക്കുകയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |