കൊല്ലം: ഡ്രൈവിംഗ് സ്‌കൂളിൽ പഠിക്കാനെത്തിയ യുവതിയെ ഇൻസ്ട്രക്ടർ സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം ആശ്രാമം വൈദ്യശാല സ്വദേശി ഷംനയാണ് പരാതിയുമായി ഈസ്റ്റ് പൊലീസിനെ സമീപിച്ചത്. രണ്ടാഴ്ച മുമ്പാണ് ഷംന ഡ്രൈവിംഗ് പഠനത്തിന് ചേർന്നത്. തുടക്കം മുതൽ ഇൻസ്ട്രക്ടറായ യുവതി ഡ്രൈവിംഗ് പഠനത്തിനിടെ ഷംനയെ ഉപദ്രവിക്കുമായിരുന്നു. പഠനത്തിടെ വാഹനം ഇടത്തേയ്ക്കും വലത്തേയ്ക്കും വെട്ടിച്ചതായിരുന്നു ഉപദ്രവത്തിന്റ കാരണം. പഠനത്തിന്റെ ഭാഗമെന്നു കരുതി ആദ്യമൊന്നും ഷംന ഉപദ്രവം അത്ര കാര്യമാക്കിയില്ല. ഉപദ്രവം പിന്നീട് ക്രൂരമായ മർദ്ദനത്തിലേക്ക് കടന്നു.
ഇടത്തേ തോളിൽ പലതവണ ആഞ്ഞടിച്ചു. സഹിക്കവയ്യാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുമെന്ന് ഷംന പറഞ്ഞു. പിറ്റേ ദിവസം അടി കൊണ്ട് തിണിർത്ത ഭാഗത്ത് ബാം പുരട്ടിക്കൊടുത്തു. എന്നാൽ തൊട്ടടുത്ത ദിവസവും സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ച് നേരത്തേ പരിക്കേൽപ്പിച്ച അതേ ഭാഗത്ത് തന്നെ വീണ്ടും അടിച്ചു. ഇതോടെയാണ് പൊലീസിൽ പരാതി നൽകാൻ ഷംന തയ്യാറായത്.
പരാതി പരിശോധിച്ച പൊലീസ് ഡ്രൈവിംഗ് സ്‌കൂൾ ഉടമയെ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം കേസെടുത്തു. മാനസിക സമ്മർദ്ദം മൂലം അറിയാതെ സംഭവിച്ചു പോയതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ ഇത് മുഖവിലയ്‌ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് ഷൈമക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |