കോട്ടയം : വാഴയിലയിൽ പൊള്ളിച്ചെടുത്ത കരിമീൻ പൊതി തുറന്നപ്പോഴേ വാഷിംഗ്ടൺ ഡിസിയിൽ നിന്നെത്തിയ ഡിജിറ്റൽ ഇംപാക്ട് അലയൻസ് പ്രതിനിധി കേ മാക് ഗൗണിന്റെ വായിൽ വെള്ളം നിറഞ്ഞു. നാടൻമസാല വെളിച്ചെണ്ണയിൽ ചേർന്നലിഞ്ഞ് വാട്ടിയ ഇലയുടെ മണം മൂക്ക് തുളച്ചു. അലി കോർക്ക് മാറ്റി ചൂണ്ടുവിരൽ മസാലയിൽ മുക്കി നാവിൻ തുമ്പിൽ വച്ച ശേഷം പറഞ്ഞു ഓഹ് വെരി ഡെലീഷ്യസ് . കായൽക്കാറ്റേറ്റും കരിക്ക് കുടിച്ചും കരിമീൻ രുചി നുണഞ്ഞും ലോക രാജ്യ പ്രതിനിധികളുടെ വയറും മനസും ഒരുപോലെ നിറഞ്ഞു.
കുമരകത്ത് ജി 20 ഷെർപ്പ യോഗത്തിന്രെ ആദ്യ ദിനം നാടൻവിഭവങ്ങളാൽ സമ്പന്നമായിരുന്നു. ദാഹം ശമിപ്പിക്കാൻ കരിക്ക്. വടക്കൻ ജില്ലകളിൽ നിന്നാണ് കരിക്ക് എത്തിക്കുന്നത്. കരിക്ക് ചെത്തി സ്‌ട്രോ ഇട്ട് നൽകാൻ മാത്രം അമ്പത് പേരുണ്ട്. പറയുന്നതൊക്കെ മുന്നിലെത്തും. പ്രഭാത ഭക്ഷണം അതത് താമസ സ്ഥലത്താണ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് നാടൻ ഊണും ഒപ്പം ആവശ്യപ്പെടുന്ന ഭക്ഷണവും. ഊണിലെ കറികളിൽ രാജാവായി കരിമീനും ബീഫ് ഫ്രൈയും ചിക്കൻ കറിയുമൊക്കെ ഇടം പിടിച്ചിരുന്നു. കാച്ചിലും ചേനയും ചേമ്പും ചമ്മന്തിയും മാത്രമല്ല അപ്പം, പുട്ട്, പൊറോട്ട എന്നിവയുമുണ്ടായിരുന്നു.
എരിവിൽ പൊരിഞ്ഞ് പ്രതിനിധികൾ
നാടൻ ഭക്ഷണം ഇഷ്ടപ്പെട്ടെങ്കിലും നമ്മുടെ എരിവിൽ നന്നായി വെള്ളംകുടിച്ചു ചില പ്രതിനിധികൾ. ചിലർ രുചി നോക്കിയ ശേഷം അവരവരുടെ ഭക്ഷണം കഴിച്ചു. വെരി സ്‌പൈസി എന്നൊരു കമന്റും പാസാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |