കൊല്ലം: മരപ്പട്ടിയെ കൊന്ന് കറിവച്ച രണ്ടുപേർ പിടിയിൽ. കൊല്ലം കുന്നത്തൂർ പോരുവഴി ശാസ്‌താംനട സ്വദേശികളായ രതീഷ് കുമാർ, രഞ്ജിത്ത് കുമാർ എന്നിവരെയാണ് കോന്നിയിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
വനംവകുപ്പിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മരപ്പട്ടിയെ കറിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരപ്പട്ടിയെ പാകം ചെയ്ത് കറിയാക്കിയത്, മരപ്പട്ടിയുടെ ശരീരഭാഗങ്ങൾ, കൊല്ലാനുപയോഗിച്ച കത്തി എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രതികളിൽ ഒരാൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മറ്റേയാളെ വിളിച്ചുവരുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ്തു.
വിത്ത് വ്യാപനം, പാരിസ്ഥിതിക സന്തുലനം എന്നിവയ്ക്ക് സഹായിക്കുന്ന വന്യമൃഗമാണ് മരപ്പട്ടി. ഇവയെ വേട്ടയാടിയാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |