ഗാന്ധിനഗർ : മോദി വിരുദ്ധ പോസ്റ്റർ പതിപ്പിച്ചതിന് ഗുജറാത്തിൽ എട്ട് പേർ അറസ്റ്റിൽ. 'മോദിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം പതിപ്പിച്ച പോസ്റ്ററുകളാണ് അഹമ്മദാബാദിൽ വിവിധ ഇടങ്ങളിൽ പതിപ്പിച്ചത്. സമാനമായ കുറ്റത്തിന് രാജ്യതലസ്ഥാനമായ ഡൽഹിയിലും നിരവധി പേർ പൊലീസിന്റെ പിടിയിലായിരുന്നു. പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയാണ് എട്ടുപേരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പദങ്ങൾ സർക്കാർ നിയന്ത്രിത പ്രദേശങ്ങളിൽ പതിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടിയാണ് പോസ്റ്റർ യുദ്ധം ആരംഭിച്ചത്. ഇവിടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ഇടങ്ങളിലായി നൂറോളം കേസുകളാണ് മോദി വിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നായിരുന്നു ആവശ്യം. ഡൽഹിയെ പോസ്റ്റർ അച്ചടിച്ച പ്രസുകൾക്ക് നേരെയും നടപടി സ്വീകരിച്ചിരുന്നു. ഒരു ലക്ഷത്തോളം പോസ്റ്ററുകൾ അച്ചടിക്കാനാണ് കരാർ നൽകിയിരുന്നത്. തുടർന്ന് രണ്ട് പ്രസുടമകളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |