ഒാർക്കാപ്പുറത്ത് അത്രയ്ക്കടുപ്പമുണ്ടായിരുന്ന ഒരാളുടെ വേർപാടിനെക്കുറിച്ചോർക്കുമ്പോൾ അറിയാതെ നടുങ്ങിപ്പോകുന്നു. പലതരത്തിൽ നമ്മുടെയൊക്കെ ജീവിതവുമായി ഇടപഴകിയിരുന്ന ഒാർമ്മകൾ നമ്മെ വല്ലാതെ ഉലച്ചുകളയുന്നു. തന്റെ കഥകൾകൊണ്ട് സഹൃദയരെ ആകർഷിച്ചിരുന്ന സാറാ തോമസിനെക്കുറിച്ചോർക്കുമ്പോൾ അവരുടെ വിയോഗം നമ്മുടെ മനസിനെയാകെ ഉലയ്ക്കുന്നു. ഇത്രയും നാൾ അവർ നമ്മോടൊപ്പമുണ്ടായിരുന്നു. ഇനി അവരെക്കുറിച്ചോർക്കുമ്പോൾ ഇരുണ്ട ഒരു ശൂന്യത വന്ന് നമ്മുടെ മുഖം പൊത്തിക്കളയുന്നു. ജീവിതത്തിന്റെ പ്രശ്നങ്ങളേയും ആകുലതകളെയും കുറിച്ച് എഴുതിയിരുന്ന സാറാ തോമസ് യാത്ര പറയാതെ പോയി. ഒരു വിയോഗം എത്രമേൽ ദുസ്സഹമാണെന്ന് നാമറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.
ഇൗ നഗരമദ്ധ്യത്തിൽ ജീവിക്കുമ്പോഴും ഒരു ഏകാകിയുടെ ജീവിതം കൊണ്ടുനടക്കുകയായിരുന്നു അവർ. തന്നെയും തന്റെ കഥകളെയും മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നൊന്നും അവർ ഉത്കണ്ഠപ്പെട്ടിരുന്നില്ല. താൻ തന്നെ സൃഷ്ടിച്ചെടുത്ത ഏകാകിതയുടെ ചുറ്റുപാടുകളിലേക്ക് അവർ തന്റെ സർഗാത്മകതയെ കാത്തുവച്ചു. നഗരത്തിലെ സാഹിത്യ സദസുകളിൽ പോലും അവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല.
എന്തെന്നില്ലാത്ത ഒരു ലാളിത്യവും കുലീനതയുമുണ്ടായിരുന്നു സാറാ തോമസിന്റെ കഥകൾക്ക്. ജീവിതത്തിന്റെ ആകുലതകളും അതിന്റെ നിശബ്ദതയും സാറാതോമസ് അവരുടെ കഥകളിൽ നിറച്ചുവച്ചു. ആ കഥകളുടെ ദാർശനിക ഭംഗിയെക്കുറിച്ചും അവ ഉൾക്കൊള്ളുന്ന ജീവിത വ്യഥകളെക്കുറിച്ചും അവർ ഒരു സദസിലും പറയാൻ നിന്നിട്ടില്ല. തന്റെ കഥകളുടെ ആർദ്രഭംഗികൊണ്ട് അവർ സ്വയം ഒളിപ്പിച്ചുവച്ചു.
തന്റെ അനുഭവസീമകൾക്ക് അപ്പുറത്തേക്ക് അവരുടെ സർഗാത്മകത നഗ്നപാദയായി ഇറങ്ങിത്തിരിച്ചു. നാർമടിപ്പുടവ പോലുള്ള ഒരു നോവൽ രൂപപ്പെടുന്നത് എങ്ങനെയാണ് ! വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ കൊണ്ട് ആ നോവൽ വായനക്കാരെ ആകർഷിച്ചു. ജീവിതത്തിന്റെ അജ്ഞാതമായ തീരങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോഴും സർഗാത്മകതയുടെ ഉൾവെളിച്ചമുണ്ടായിരുന്നു അവരെ നയിക്കാൻ.
ജീവിത മത്സരത്തിനിടയിൽ വീണുപോയ നിർഭാഗ്യജന്മങ്ങളെക്കുറിച്ച് അവരെഴുതിയ ദൈവമക്കൾ എന്ന നോവൽ നമ്മുടെ ജീവിതത്തിനിടയിൽ നിലനിൽക്കുന്ന സാമൂഹ്യ തിന്മകളെക്കുറിച്ചായിരുന്നു. ഏത് നോവലിലും ശ്രദ്ധേയമായ ഒരു ജീവിതപ്രശ്നം കൊണ്ട് അവർ തന്റെ എഴുത്തിന്റെ സാമൂഹികബന്ധം ബലപ്പെടുത്തി. ജീവിതമെന്ന നദിയും അഗ്നിശുദ്ധി, ഗ്രഹണം തുടങ്ങിയ കൃതികളൊക്കെയും സാമൂഹ്യ പ്രശ്നങ്ങളെ അവലംബമാക്കി രചിക്കപ്പെട്ടവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |