തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനെതിരായ ആരോപണവിവാദങ്ങൾ അവസാനിപ്പിച്ച് സി.പി.എം.
"ഇ.പി. ജയരാജനെതിരെ ഒരാക്ഷേപവുമില്ല, ഒരു തീരുമാനവുമില്ല"- ഇന്നലെ സംസ്ഥാനകമ്മിറ്റി തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഡിസംബറിലെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി. ജയരാജൻ ഉന്നയിച്ച ആരോപണമാണ് പാർട്ടിയിൽ ഇ.പി വിവാദത്തിന് വഴിമരുന്നിട്ടത്. പാർട്ടി സെക്രട്ടറി വാർത്ത നിഷേധിച്ചിരുന്നു. പിന്നീട് ഇ.പി. ജയരാജൻ ഒരു വാരികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പി. ജയരാജൻ തനിക്കെതിരെ ആരോപണമുന്നയിച്ചെന്ന് സമ്മതിച്ചു. സി.പി.എമ്മിൽ ആരോപണത്തിന്റെ പുകപടലങ്ങൾ ഉരുണ്ടുകൂടി. തനിക്കെതിരെ പാർട്ടിയിൽ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ. പി ജയരാജൻ തുറന്നടിച്ചു. വിഷയം സംസ്ഥാനകമ്മിറ്റിക്ക് വിട്ടെങ്കിലും ഇന്നലെ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയതോടെ, ഇത് അടഞ്ഞ അദ്ധ്യായമായി.
തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചകൾ നടന്ന രണ്ട് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇ.പി. ജയരാജൻ പങ്കെടുത്തു. പി. ജയരാജൻ ആദ്യദിവസം പങ്കെടുത്തില്ലെങ്കിലും ഇന്നലെ എത്തി.
തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്ത ജില്ലാകമ്മിറ്റികളുടെ അവലോകന റിപ്പോർട്ടുകൾ സഹിതമാണ് ഇന്നലെ വീണ്ടും സംസ്ഥാനകമ്മിറ്റി ചർച്ചയ്ക്കെടുത്തത്. ഇനി ബ്രാഞ്ച് തലം വരെ തെറ്റുതിരുത്തൽ പ്രക്രിയ നടപ്പാക്കും. അതിനായി ഏരിയാകമ്മിറ്റികൾ വിളിച്ച് ചർച്ച ചെയ്യാൻ തീരുമാനിച്ചു. തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടിജീവിതത്തിലുടനീളം തുടരാൻ തീരുമാനിച്ചെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ. ശശിക്കെതിരായ പരാതിയെപ്പറ്റി ചോദിച്ചപ്പോൾ, തെറ്റായ ഒരു കാര്യവും പാർട്ടി അംഗീകരിക്കില്ലെന്ന് ഗോവിന്ദൻ മറുപടി നൽകി.
ജാഥ വിജയിക്കാത്ത ഒരു കേന്ദ്രവുമില്ല
ജനകീയപ്രതിരോധ ജാഥ സഞ്ചരിച്ച 130 കേന്ദ്രങ്ങളിലും മെച്ചപ്പെട്ട സ്വീകരണമാണ് കിട്ടിയതെന്നും വിജയിക്കാത്ത ഒരു കേന്ദ്രവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജാഥയുടെ ന്യൂനതകൾ പരിശോധിക്കുമെന്ന വാർത്ത തെറ്റാണ്. ഗോവിന്ദന്റെ ജാഥ എന്ന് ചിലർ പറയുന്നു. അത് തെറ്റായ പ്രയോഗമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |