കൊച്ചി: ഗോവയിൽ നിന്ന് മത്സ്യം കേരളത്തിൽ എത്തിക്കുന്ന ശീതീകരിച്ച ലോറിയിൽ എം.ഡി.എം.എ കടത്തി വില്പന നടത്തിയിരുന്ന യുവാവ് എക്‌സൈസിന്റെ പിടിയിലായി. തിരുവല്ല വെൺപാലം സ്വദേശി കല്ലുങ്കൾ കൊട്ടുരേത്ത് വീട്ടിൽ ആഷിക്കാണ് (പുഞ്ചിരി-26) എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസി.കമ്മിഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ വലയിലായത്. ആറ് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. വില്പനയ്ക്കായി ഉപയോഗിച്ചിരുന്ന കാറും രണ്ട് ഐ ഫോണുകളും കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതീയുവാക്കളാണ് ഇടപാടുകാരിൽ അധികവും. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ പിടിയിലായ യുവാവിൽ നിന്നാണ് ആഷിക്കിനെക്കുറിച്ച് വിവരം ലഭിച്ചത്. ആഷിക്കിന്റെ നീക്കങ്ങൾ മനസിലാക്കിയ എക്‌സൈസ് സംഘം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം വച്ച് കാർ തടഞ്ഞുനിറുത്തി പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോൾ ലഹരിയിലായിരുന്ന ഇയാൾ. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശീതീകരിച്ച ചരക്കുവാഹനത്തിനുള്ളിൽ എം.ഡി.എം.എ ഒളിപ്പിച്ച് കടത്തിയിരുന്നതിനാലാണ് അതിർത്തിയിലെ പരിശോധയിൽ പിടിക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നത്. ഗോവയിൽ നിന്ന് ഇയാൾക്ക് ലഹരി കൈമാറിയിരുന്നയാളെക്കുറിച്ച് സമഗ്രഅന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.
സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌ക്ടർ എം.സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, പി.എ. മാനുവൽ, സിറ്റി മെട്രോ ഷാഡോ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ ടി.പി.ജെയിംസ്, ശരത് മോൻ പി.എസ്. എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |