ചണ്ഡിഗഡ് :ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്ര് റൈഡേഴ്സും തമ്മിൽ ഏറ്രുമുട്ടും. വൈകിട്ട് 3.30 മുതൽ ചണ്ഡിഗഡിലാണ് മത്സരം. കഴിഞ്ഞ തവണ മികവിലേക്ക് ഉയരാൻ കഴിയാതിരുന്ന ഇരുടീമും പുതിയ നായകൻമാരുടെയും പരിശീലകരുടേയും നേതൃത്വത്തിൽ ഈ സീസണിൽ വിജയത്തുടക്കമാണ് ലക്ഷ്യംവയ്ക്കുന്നത്. ആതിഥേയരായ പഞ്ചാബ് കഴിഞ്ഞ സീസണിലെ ക്യാപ്ടൻ മായങ്ക് അഗർവാളിനെ മാറ്റി ശിഖർ ധവാന്റെ നേതൃത്വത്തിലാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. സ്ഥിരം നായകൻ ശ്രേയസ് അയ്യർ പുറത്തേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലായതിനാൽ നിതീഷ് റാണയാണ് കൊൽക്കത്തയെ ആദ്യ മത്സരങ്ങളിൽ നയിക്കുക. പഞ്ചാബിന്റെ പരിശീലനായി ട്രെവർ ബെയ്ലിസും കൊൽക്കത്തയുടെ കോച്ചായി ചന്ദ്രകാന്ത് പണ്ഡിറ്റും എത്തി.പരിക്കും പ്രധാന താരങ്ങളുടെ അഭാവവും ഇരുടീമിനും ഏറെക്കുറെ ഒരുപോലെയണ്. പഞ്ചാബിന് ബെയർസ്റ്റോയെ സീസൺ മുഴുവൻ നഷ്ടമാകും. റബാഡയും ലിവിംഗ്സ്റ്റണും ആദ്യ മത്സരത്തിനില്ല. മറുവശത്ത് കൊൽക്കത്തയ്ക്ക് ശ്രേയസിന്റെ അഭാവത്തോടൊപ്പം ഷാക്കിബിനേയും ലിറ്റണേയും ആദ്യമത്സരങ്ങളിൽ കിട്ടില്ല. കൊച്ചിയിൽ നടന്ന മിനിലേലത്തിൽ 18.25 കോടിക്ക് സ്വന്തമാക്കിയ സാം കറനാണ് പഞ്ചാബിന്റെ കുന്തമുന.ആന്ദ്രേ റസ്സലാണ് കൊൽക്കത്തയുടെ എക്സ് ഫാക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |