ആദ്യ ജയം ഗുജറാത്തിന്
ചെന്നൈയെ 5 വിക്കറ്രിന് കീഴടക്കി
അഹമ്മദാബാദ് : ഐ.പി,എൽ പതിനാറാം സീസണിലെ ആദ്യ ജയം നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിന്. ആവേശം അവസാന ഓവറോളം നീണ്ട ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് റുതുരാജ് ഗെയ്ക്വാദിന്റെ (92) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഗുജറാത്ത് 4 പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിലെത്തി (182/5). 36 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 63 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഗുജറാത്തിന്റെ വിജയ ശില്പി. വൃദ്ധിമാൻ സാഹ (25), ഇംപാക്ട് പ്ലെയർ സായ് സുദർശൻ (22), വിജയ് ശങ്കർ (27) എന്നിവരും അവസാനം മിന്നലടികളുമായി പുറത്താകാതെ റഷീദ് ഖാനും (3 പന്തിൽ 10), രാഹുൽ തെവാത്തിയയും (15) ഗുജറാത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. രാജ്‌വർദ്ധൻ ഹൻഗാർക്കർ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ ഗുജറാത്ത് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്രിംഗിന് അയക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുവീഴുമ്പോഴും റൺറേറ്റ് താഴാതെ റുതുരാജ് ചെന്നൈ സ്കോർ മുന്നോട്ട് കൊണ്ടുപോയി.
50 പന്ത് നേരിട്ട് 9 സിക്സും 4 ഫോറും ഉൾപ്പെടെയാണ് റുതുരാജ് 92 റൺസ് അടിച്ചെടുത്തത്.
ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ ഹാർദിക്കിനെതിരെ രണ്ട് ഫോറുകൾ പായിച്ചാണ് റുതുരാജ് തുടങ്ങിയത്.
റുതുരാജിനൊപ്പം ഓപ്പണിംഗിനിറങ്ങിയ ഡെവോൺ കോൺവേയുടെ (1) കുറ്രിതെറിപ്പിച്ച് മൂന്നാം ഓവറിൽ ഷമി ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകിയെങ്കിലും പകരമെത്തിയ മോയിൻ അലിയെ കൂട്ടുപിടിച്ച് (17 പന്തിൽ 23)റുതുരാജ് സ്കോർ ഉയർത്തി. അലിയെ വിക്കറ്റ് കീപ്പർ സാഹയുടെ കൈയിൽ എത്തിച്ച് റാഷിദ് ഖനാണ് കൂട്ടുകെട്ട് പൊളിച്ചത്.
പകരമെത്തിയ ബെൻ സ്റ്റോക്സിനെയും (7) റാഷിദിന്റെ പന്തിൽ സാഹ പിടികൂടി. തുടർന്നെത്തിയ അമ്പാട്ടി റായ്ഡുവിനൊപ്പം (12) റുതുരാജ് 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ചെന്നൈ സ്കോർ താഴാതെ നോക്കി. ടീം സ്കോർ 121ൽ വച്ച് അമ്പാട്ടിയെ ജോഷ്വാ ലിറ്റിൽ ബൗൾഡാക്കി. സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന റുതുരാജിനെ അൽസാരി ജോസഫിന്റെ പന്തിൽ ശുഭമാൻ ഗില്ലാണ് പിടികൂടിയത്. ജഡേജ (1) ജോസഫിനും ദുബെ (19) ഷമിക്കും വിക്കറ്റ് നൽകി മടങ്ങി. ധോണി 7 പന്തിൽ 1 വീതം സിക്സും ഫോറും ഉൾപ്പെടെ 14 റൺസുമായി പുറത്താകാതെ നിന്നു.
തുഷാർ ആദ്യ ഇംപാക്ട് പ്ലെയർ
ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ഇംപാക്‌ട് പ്ലെയറായി ചെന്നൈയുടെ തുഷാർ ദേശ്പാണ്ഡെ.
ഗുജറാത്തിന്റെ ഇന്നിംഗ്സിൽ അമ്പാട്ടി റായ്ഡുവിന് പകരക്കാരനായാണ് പേസർ തുഷാർ ദേശ്പാണ്ഡെ ഇറങ്ങിയത്. ഗുജറാത്ത് നിരയിൽ സായ് സുദർശനും കെയ്ൻ വില്യംണ് പകരക്കാരനായി ഇംപാക്ട് പ്ലെയറായി ഇറങ്ങി. ഫീൽഡിംഗിനിടെ വില്യംസണ് പരിക്കേറ്റിരുന്നു.
ഷമിക്ക് 100 വിക്കറ്റ്
ഐ.പി.എല്ലിൽ ഗുജറാത്തിന്റെ മുഹമ്മദ് ഷമി നൂറ് വിക്കറ്റ് തികച്ചു. ചെന്നൈ ഓപ്പണർ കോൺവെയായിരുന്നു ഷമിയുടെ നൂറാം ഇര. ഈ ഐ.പി.എൽ സീസണിലെ ആദ്യ വിക്കറ്രും ഇതുതന്നെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |