സിനിമയിലെ ഇരുപത് വർഷത്തെ യാത്രയിൽ ആദ്യ നായക കുപ്പായത്തിൽ പ്രശാന്ത് അലക്സാണ്ടർ
സിനിമയിൽ എത്തിയിട്ട് ഇരുപത് വർഷമായെങ്കിലും പ്രശാന്ത് അലക്സാണ്ടറിന് നല്ലൊരു ബ്രേക്ക് ലഭിച്ചത് ഇപ്പോഴാണെന്നു പറയാം.പുരുഷപ്രേതം എന്ന ചിത്രത്തിലെ എസ്.ഐ സെബാസ്റ്റ്യൻ എന്ന കഥാപാത്രം പ്രശാന്തിലെ നടന്റെ റേഞ്ച് വ്യക്തമാക്കുന്നു.ആക്ഷൻ ഹീറോ ബിജുവിലെ ജോസ്,നൈറ്റ്ഡ്രൈവിലെ ഫ്രാൻസിസ്,പുഴുവിലെ ജമാൽ എന്നിങ്ങനെ മുമ്പും ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.പ്രശാന്ത് കേരളകൗമുദിയോട് സംസാരിച്ചപ്പോൾ.
ആദ്യത്തെ നായക കഥാപാത്രമാണോ സെബാസ്റ്റ്യൻ?
അഭിനയം എന്നാൽ എളുപ്പമുള്ള ഒരു പ്രക്രിയയാണ് എന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരാളാണ് ഞാൻ. എന്നാൽ അതിനു പിന്നിൽ കുറെയധികം കഷ്ടപ്പാടുകളും അധ്വാനവും പഠനവുമൊക്കെ വേണമെന്ന് മനസ്സിലാക്കിയത് സിനിമയിലെത്തിയ ശേഷമാണ്. പുരുഷപ്രേതം ഒ.ടി.ടി യിൽ റിലീസ് ചെയ്ത വെള്ളിയാഴ്ച ,പ്രശാന്തിന്റേതാണെന്ന് പലരും പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രം അസിസ്റ്റന്റ് ഡയറക്ടർ, ക്രിയേറ്റിവ് കോൺട്രിബ്യൂട്ടർ, തിരക്കഥ സഹായിയൊക്കെയായി പ്രവർത്തിച്ചു. എന്നിൽ എന്തെങ്കിലും കഴിവ് ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയാണ് എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
പുരുഷപ്രേതത്തിലേക്ക്?
സംവിധായകൻ കൃഷാന്ത് ഈ കഥ ആദ്യം പറഞ്ഞപ്പോൾത്തന്നെ ചെയ്യണം എന്ന് ഉറപ്പിച്ചു. 2018 ലാണ് കഥ കേട്ടത്. ഒരുപാട് ലെയറുകൾ ഉള്ള കഥയാണെന്നു മനസ്സിലായി. ഒരു പുരുഷനിലെ ഈഗോ, തള്ള്, ഉത്തരവാദിത്വമില്ലായ്മ, സ്ത്രീവിരുദ്ധത, കാമം തുടങ്ങിയവയെല്ലാം ഇഴകീറി പരിശോധിക്കുന്ന ഒരു ചിത്രം. ഏതുകാലത്തും പ്രസക്തമായ ഒരു വിഷയത്തെ വളരെ കൃത്യമായി കൃഷാന്തിന് അവതരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ടായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എന്നെ അവതരിപ്പിക്കുമ്പോൾ അത് എങ്ങനെയാവും പ്രേക്ഷകർ സ്വീകരിക്കുക എന്ന ഭയവും ആശങ്കയും എനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നു. ചിത്രം കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ഇപ്പോൾ സത്യത്തിൽ ഒരുപാട് സന്തോഷമുണ്ട്.വളരെ ബ്രില്യന്റ് ആയ ഒരു സംവിധായകനാണ് കൃഷാന്ത്. 'വൃത്താകൃതിയിലുള്ള ചതുര"ത്തിലഭിനയിക്കുമ്പോഴാണ് കൃഷാന്തിന്റെ വർക്കിംഗ് സ്റ്റൈൽ ഞാൻ നേരിട്ട് മനസ്സിലാക്കുന്നത്.
സെബാസ്റ്റ്യൻ കയ്യടി നേടി?
വളരെ അച്ചടക്കത്തോടുകൂടി ജോലിചെയ്യുന്ന ഒരാളാണ് സെബാസ്റ്റ്യൻ. അയാൾ രാവിലെ എഴുന്നേറ്റ് യോഗ ചെയ്യുന്നു. അയാളുടെ ദേഷ്യം നിയന്ത്രിക്കാൻ ഉള്ള ബ്രീത്തിംഗ് എക്സർസൈസുകൾ ചെയ്യുന്നു. പിന്നീട് അയാൾക്കും അമ്മയ്ക്കും ഉള്ള ആഹാരം തയ്യാറാക്കുന്നു. അങ്ങനെ ചിട്ടയായ ഒരു ജീവിതശൈലിയുള്ള ഒരു പോലീസുകാരൻ. അയാൾ വീരനാണ്. ഒപ്പം പാതി കള്ളനുമാണ്. അയാളുടെ ജോലിയുമായി ബന്ധപ്പെട്ട് ആ ജീവിതത്തിൽ അയാൾക്ക് സമാധാനമായി ആഹാരം കഴിക്കാൻ പോലും സാധിക്കുന്നില്ല. അയാൾ സമൂഹത്തിനു മുന്നിൽ ഒരു മറയിട്ടാണ് നിൽക്കുന്നത്. പോലീസ് ആണെങ്കിലും അയാൾ ഒരു മനുഷ്യനാണ്. ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും അത് അയാൾക്ക് ഒരിക്കലും പ്രകടിപ്പിക്കാൻ കഴിയുന്നുമില്ല. പ്രശ്നമുള്ളിടത്തെല്ലാം അയാൾ ചെന്നെത്തുന്നുണ്ട്. അടി കിട്ടുമെന്ന് ഉറപ്പുള്ളിടത്തുപോലും അയാൾ ഒരു മടിയുമില്ലാതെ പോകുന്നത് അതിന്റെ തെളിവാണ്. അവിടെയുണ്ടാകുന്ന അബദ്ധങ്ങളെ വീരകഥകൾ ആക്കി മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുന്ന സെബാസ്റ്റ്യൻ നമുക്ക് ചുറ്റുമുള്ള പലരുടെയും മാതൃകയാണ്. ഒരു നടൻ എന്ന നിലയിൽ ഇത്തരത്തിലുള്ള വ്യത്യസ്തമായ ഒരു നായക വേഷം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.
ജിയോ ബേബിയുമായുള്ള ബന്ധം?
സ്ക്രീനിൽ കാണുന്നത് പോലെ തന്നെ വളരെ നല്ല സൗഹൃദമാണ് യഥാർത്ഥ ജീവിതത്തിലും ജിയോയുമായുള്ളത്. വളരെ വർഷങ്ങളായുള്ള ബന്ധം. എന്റെ അനുജനും ജിയോയും കോളേജിൽ ഒരുമിച്ചാണ് പഠിച്ചത്. മാത്രമല്ല പല പ്രോജക്ടുകളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ആദ്യകാലത്ത് ജിയോ ചെയ്ത ആൽബത്തിൽ എന്റെ ഭാര്യ അഭിനയിച്ചിട്ടുമുണ്ട്. 'കുഞ്ഞു ദൈവം"എന്ന ഒരു പ്രോജക്ട് ജിയോ ചെയ്തപ്പോൾ ഞാനും ആ സിനിമയുടെ ഭാഗമായി. ഇന്നിപ്പോൾ ജിയോ ഒരു ബ്രാൻഡ് ആണ്.
മീഡിയയിലേക്ക് വന്ന വഴി ?
പപ്പ റവ.കെ.പി.അലക്സാണ്ടർ നല്ല വായനശീലമുള്ള, പുരോഗമന ചിന്താഗതിയുള്ള ആളായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോഴാണ് കലാപരമായ കഴിവുകളുമായി മുന്നോട്ടു പോകണമെന്ന് പപ്പ എന്നോട് പറയുന്നത്. അതുവരെ എനിക്ക് ഒപ്പമുണ്ടായിരുന്ന പലരും എൻജിനിയറിംഗ് പോലെയുള്ള വിവിധ മേഖലകളിലൂടെ മുന്നോട്ടു പോയി. ആ സമയത്ത് മാദ്ധ്യമരംഗത്ത് നല്ല അവസരങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ് മാസ്സ് കമ്മ്യുണിക്കേഷന് ചേരാൻ പപ്പ എന്നെ ഉപദേശിച്ചു.
തിരുവല്ല മാർത്തോമാ കോളേജിലും,കൊടൈക്കനാൽ ക്രിസ്ത്യൻ കോളേജിലുമായി പഠനം പൂർത്തിയാക്കി.മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് റാങ്കോടെ പാസ്സായി. അന്ന് പപ്പ പറഞ്ഞത് ഇന്ന് ഞാൻ നേരിട്ട് കാണുകയാണ്. മീഡിയ വളർന്നു.
കൊടൈക്കനാലിൽ പഠിക്കുന്ന സമയത്താണ് ഒരു സ്വകാര്യ മലയാളം ചാനലിൽ പ്രോഗ്രാം അവതാരകനാവാൻ അവസരം ലഭിച്ചത്. അവിടെ വച്ചാണ് എന്നിലെ അഭിനയ മോഹം ശക്തിപ്പെട്ടത് എന്ന് പറയാം. ആ സമയത്താണ് കമൽ സർ സംവിധാനം ചെയ്ത 'നമ്മൾ" സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.
പുതിയ സിനിമകൾ?
'പാപ്പച്ചൻ ഒളിവിലാണ് "എന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം. ഇതിഹാസയുടെ സംവിധായകൻ ചെയ്യുന്ന പുതിയ സിനിമയുടെ ഭാഗമാണ്. ഒപ്പം പുതിയ ചില പ്രോജക്ടുകളുടെ ചർച്ചകളും നടക്കുന്നു.
കുടുംബം
ഭാര്യ ഷീബ കെ. ജേക്കബ് തിരുവല്ല മാർത്തോമ കോളേജ് ഇംഗ്ളീഷ് വിഭാഗം അദ്ധ്യാപികയാണ്. രക്ഷിതും മന്നവും മക്കൾ. മല്ലപ്പള്ളിയിൽ ആണ് താമസം.
q
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |