എം.എസ്.ബാബുരാജ്, മലയാളിയുടെ പ്രിയപ്പെട്ട ബാബുക്ക ഈണമിട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടേതാണ്...? ഇന്നസെന്റിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം ഏതാണെന്ന് ചോദിക്കുന്നവരോട് ഈ മറുചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്.' താമസമെന്തേ വരുവാൻ..പോട്ടെ കദളിവാഴക്കൈയ്യിലിരുന്ന്...അല്ലെങ്കിൽ തളിരിട്ട കിനാക്കൾതൻ..പറയാൻ കഴിയുമോ..? ബാബുക്കയുടെ ഏത് പാട്ടാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിക്കും പോലെയാണ് ഇന്നസെന്റിന്റെ ഏറ്റവും ഇഷ്ടപ്പെട്ടവേഷവും. ബാബുക്കയുടെ എല്ലാപാട്ടും പ്രിയങ്കരം, ഹൃദയം തൊടുന്നത്. അതുപോലെയാണ് ഇന്നസെന്റിന്റെ അഭിനയവും. അദ്ദേഹം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്ന് മെച്ചം, ഏറ്റവും മികച്ചതും ഏറ്റവും മോശവുമില്ല. ജീവിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാപട്യം കാട്ടാത്ത മനുഷ്യൻ...അതായിരുന്നു എനിക്ക് ആ മഹാനടൻ ഒട്ടും നിനയ്ക്കാത്തൊരു ദിവസം ഇന്നസെന്റ് വിടവാങ്ങിയപ്പോൾ വല്ലാത്ത ശൂന്യതയാണ് അനുഭവപ്പെട്ടത്. എന്നെ മാമൂന്ന് സ്നേഹപൂർവം നീട്ടിവിളിക്കുമായിരുന്നു.ആ വിളി ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.എനിക്കൊരിക്കലും ഒരു സിനിമാ സുഹൃത്തായിരുന്നില്ല ഇന്നസെന്റ്. കോഴിക്കോട്ടെത്തിയാൽ വീട്ടിൽ ഞാനില്ലെങ്കിലും അവിടേക്ക് വാതിൽ തള്ളിത്തുറന്ന് കടന്നുവരുന്ന, അടുക്കളയിൽകയറി ചട്ടി പൊന്തിച്ച് നല്ല മീൻ മൊളകിട്ടതുണ്ടോയെന്ന് ഭാര്യയോട് ചോദിക്കുന്ന എന്റെ ഹൃദയം തൊട്ട ചങ്ങാതി.
അത്തരമൊരാൾ പോകുമ്പോൾ ഞങ്ങളൊരുമിച്ച് ആദ്യമായി അഭിനയിച്ച സിനിമയുടെ പേരാണ് മനസിലേക്ക് വരുന്നത്, 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം..."അവസാനം ഒരുമിച്ച് അഭിനയിച്ച പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റിൽ നിന്നു പിരിയുമ്പോൾ അടുത്ത സിനിമയ്ക്ക് മുമ്പേ വീണ്ടും കാണാമെന്നുപറഞ്ഞു. ' ഞാനിവിടത്തന്നെ കാണും ന്റെ ഗഫൂറേ..ഗഫൂർകാ ദേസ്തല്ലേ ഞാൻ..."
ഹൈദരബാദിലായിരുന്നു മരക്കാറിന്റെ സെറ്റ്. അപ്പോഴും രോഗാതുരനായിരുന്നു. പക്ഷേ അവശതകളൊന്നം സെറ്റിൽ കാണിച്ചില്ല. എല്ലാവരോടും പഴയതുപോലെ കുശലം പറഞ്ഞ്, ചേർത്ത് പിടിച്ച്, വലുപ്പച്ചെറുപ്പമില്ലാതെ...അതിനുശേഷം പിന്നെ രോഗാവസ്ഥയുടെ ഘട്ടം മാറി. രണ്ട് തവണ കൊവിഡ് വന്നില്ലേ. രണ്ടും അവനെപിടിച്ചു. ഒടുവിൽ ന്യൂമോണിയയും. അതാണവനെ തളർത്തിക്കളഞ്ഞത്. അല്ലെങ്കിൽ തോൽപിക്കാനാവില്ലായിരുന്നു കാൻസറിന്. അവന് ഞങ്ങളെയൊക്കെ വിട്ട് അത്രപെട്ടന്നൊന്നും പോകാൻ കഴിയില്ലെന്നായിരുന്നു കരുതിയത്. പക്ഷേ പഹയൻ പോയി.
ഇന്നത്തെപ്പോലായിരുന്നില്ല ഞങ്ങളുടെ നല്ല കാലത്തെ മലയാള സിനിമ. എത്രവലിയ സൂപ്പർസ്റ്റാറുകളുണ്ടെങ്കിലും ഇന്നസെന്റും മാമുക്കോയയുമുണ്ടോ, എങ്കിൽ കണ്ടേക്കാം എന്ന് പറയുന്ന കാലം. അങ്ങനെ ഞങ്ങളെത്ര സിനിമകൾ ചെയ്തു. ഗജകേസരിയോഗം, റാംജീറാവു സ്പീക്കിംഗ്, പൊൻമുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി...പറഞ്ഞാൽ തീരില്ല. ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ്. സംവിധായകനും തിരക്കഥാകൃത്തും നിർദ്ദേശിക്കുന്നതിനപ്പുറത്ത് അപ്പപ്പോൾ ഇന്നസെന്റിടുന്ന ചില കമന്റുകളുണ്ട്. അതാണ് പലപ്പോഴും ആ സിനിമയുടെ ഹൈലൈറ്റായി മാറുന്നത് . കുഞ്ഞുവേഷം മുതൽ വലിയ വേഷങ്ങൾ വരെ. വെള്ളാനകളുടെ നാട്ടിൽ പപ്പുവിന്റെ സീനെണ്ണിയാൽ എത്രവരും. പക്ഷേ വെള്ളാനകളുടെ നാടെന്ന സിനിമ ഇപ്പോഴും സംസാരിക്കുന്നത് പപ്പുവിന്റെ പേരിലല്ലേ. 'ഇപ്പ ശരിയാക്കിത്തരാം..."അതുപോലെ നാടോടിക്കാറ്റിൽ എനിക്കെത്ര സീനുണ്ട് ? ഗഫൂർക്കാ ദോസ്ത് ഇപ്പോഴും സംസാരിക്കുന്നു. ഇന്നസെന്റിന്റെ ഓരോ കഥാപാത്രങ്ങളും ഇങ്ങനെ സംസാരിച്ചവയാണ്. ഇന്നസെന്റ് ഒരു ചിത്രത്തിലുണ്ടെങ്കിൽ ആ പടം കണ്ടിറങ്ങിയവർക്കാർക്കും അദ്ദേഹത്തെ മറക്കാനാവില്ല. പലപ്പോഴും ആ പടങ്ങളൊക്കെ അദ്ദേഹത്തെ ഓർത്തു കൊണ്ടേയിരിക്കുന്നു. മലയാള സിനിമയിൽ ലൈറ്റ് ബോയ് മുതൽ സൂപ്പർസ്റ്റാർവരെയുള്ളവരുമായി ഒരു പോലെ സംസാരിക്കുകയും ഇടപഴകുകയും ചെയ്തെന്നതാണ് ഇന്നസെന്റെന്ന മഹാ നടന്റെ വലിപ്പം. ഒരു സെറ്റിലേക്ക് ഇന്നസെന്റിറങ്ങിയാൽ തൊട്ടടുത്തു നിന്ന് മോഹൻലാൽ കൈനീട്ടിയാലും ആദ്ദേഹം ആദ്യം കൈകൊടുക്കുക ഏറ്റവും ചെറിയവനടുത്തേക്കായിരിക്കും. അതുതന്നെയാണ് വർഷങ്ങളോളം അമ്മയെന്ന സംഘടനയുടെ തലപ്പത്തിരിക്കാൻ അദ്ദേഹം നിർബന്ധിതനായതും. എത്രയെത്ര ഗുരുതരമായ പ്രശ്നങ്ങളിലൂടെ സംഘടന കടന്നുപോയി. അപ്പോഴെല്ലാം പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് മുമ്പിൽ അദ്ദേഹം വാചാലനായി. അവരുടെ നീതിക്കായി മുന്നിൽ നിന്നു. സംഘടനയുടെ പേരുപോലെ അവർക്കെല്ലാം അമ്മയായി പ്രവർത്തിച്ചു. അത്തരമൊരു മാജിക്ക് ഇന്നസെന്റിനേ അറിയൂ. ഒരു പ്രശ്നത്തിനും പ്രതിസന്ധിക്കും മുമ്പിൽ പകച്ചു നിന്ന ഇന്നസെന്റിനെ കാണാൻ കഴിഞ്ഞിട്ടില്ല. എല്ലാറ്റിനേയും നിർഭയത്തോടേ, നേരോടെ അദ്ദേഹം നേരിട്ടു.
ഞാൻ നേരത്തെ പറഞ്ഞു, ഏത് പാതിരാവിലും എന്റെ വീട്ടിൽ കടന്നുവരാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തായിരുന്നു ഇന്നസെന്റ്. എന്റെ ഭാര്യ, മക്കൾ അതുപോലെ അദ്ദേഹത്തിന്റെ കുടുംബം എല്ലാം ഒന്നായിരുന്നു. നിരവധി വിദേശ യാത്രങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. അവിടെയെല്ലാം കുടുംബവും കൂടെയുണ്ടാവും.
കാൻസറിന് ഇരയായപ്പോൾ ഒരു ഘട്ടത്തിൽപ്പോലും അദ്ദേഹം ഭയപ്പെട്ടില്ല. എറ്റവും ഊർജസ്വലനായി എല്ലാറ്റിനേയും നേരിട്ടു. മാത്രമല്ല തന്റെ കാൻസർ അനുഭവങ്ങൾ ലോകത്തിന് മുമ്പിൽ പങ്കുവെച്ച് രോഗത്തിനെ ഭയപ്പെടാനില്ലെന്ന മഹത്തായ സന്ദേശം പങ്കുവെച്ചു. അതിൽപ്പരം എന്താണ് ഒരു കലാകാരന് സമൂഹത്തോട് ചെയ്യാനുള്ളത്. ലോകം മുഴുവൻ അദ്ദേഹത്തിന്റെ പുസ്തകം പരിഭാഷപ്പെടുത്തി വായിച്ചു. അത് പലരും ജീവിതത്തിലേക്ക് ആവാഹിച്ചു. അങ്ങനെ രക്ഷപ്പെട്ടുപോയവരും ഒരുപാടുണ്ട് . ഈ അവസരത്തിൽ ഒന്നേ പറയാനുള്ളു..
ദൂരെ ദൂരെ വീണ്ടും കൂടുകൂട്ടാം.
( കെ.പി സജീവനോട് പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |