സിനിമയ്ക്ക് വായ്‌പ നൽകാത്തതിനാൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ ഇനി സിനിമ കാണുന്നത് നിർത്തണമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ വിമർശനം.
'റിസർവ് ബാങ്ക് സിനിമയ്ക്ക് വായ്‌പ നൽകുന്നില്ല. അതിനാൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് ഒരു സിനിമ കാണാനും അവകാശമില്ല. മാത്രമല്ല സിനിമയ്ക്ക് വായ്‌പ നൽകരുതെന്ന് തീരുമാനമെടുത്ത മന്ത്രിക്കും സിനിമ കാണാനവകാശമില്ല. പശുവിന്റെ വായ അടച്ചിട്ട് പാൽ കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. സിനിമയെ കൊല്ലുന്ന ഈ ഗൗരവമുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു'- അൽഫോൻസ് ഫേസ്‌ബുക്കിൽ കുറിച്ചു.
പുതിയ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ് അൽഫോൻസ് ഇപ്പോൾ. ഏപ്രിൽ അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിക്കുന്നത്. പൃഥിരാജ്, നയൻതാര എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ഗോൾഡ് എന്ന സിനിമയാണ് അൽഫോൻസിന്റേതായി അവസാനം പുറത്തിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തെ പരിഹസിച്ചവർക്കെതിരെ അടുത്തിൽ അൽഫോൻസ് രംഗത്തെത്തിയിരുന്നു.
'നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലതായിരിക്കാം. എനിക്കല്ല. അതിനാൽ ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ മാത്രം എന്റെ സൃഷ്ടികൾ കാണുക.
പിന്നെ എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് സംഭവിച്ചുപോകുന്നതാണ്. അതുതന്നെ എന്നെ സംരക്ഷിക്കുകയും ചെയ്യും'- എന്നായിരുന്നു അൽഫോൻസിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |