തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജയുടെ ഹർജി സുപ്രീംകോടതിയിുടെ പരിഗണനയിലിരിക്കെ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അധികാര ദുർവിനിയോഗത്തിലൂടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സാഹചര്യത്തിൽ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണോ കെ.പി.സി.സിയുടെ അഭിപ്രായമെന്നും എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ ചോദിച്ചു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ,പി സമീപകാലത്ത് സമാനമായ കേസുകളിൽ കൈക്കൊണ്ടിട്ടുള്ള അമിതാധികാര പ്രയോഗങ്ങൾക്ക് ബലം നൽകുന്നതാണ് കെ,പി,സി,സിയുടെ നിലപാട്. രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ യോജിച്ച് അപലപിച്ചിരുന്നു. ഈ പ്രതിപക്ഷ ഐക്യത്തെ തകർത്ത് ബി.ജെ.പിക്ക് ശക്തിപകരാനാണ് കെ.പി.സി.സിയുടെ ശ്രമമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അപകീർത്തി കേസ് മറയാക്കി പ്രതിപക്ഷ എം.പിമാരെ അയോഗ്യനാക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമത്തെ ശക്തമായി എതിർത്ത പാർട്ടിയാണ് സി.പി. എം. സൂറത്ത് കോടതി അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ചപ്പോൾ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി സ്വേച്ഛാധിപത്യമാണെന്ന് വിലയിരുത്തിയ പാർട്ടിയാണ് സി.പി.എം. ആംആദ്മി നേതാവും, ഡൽഹി ഉപമുഖ്യമന്ത്രിയുമായിരുന്ന സിസോദിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനേയും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടിയേയും സി.പി.എം നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ ഇത്തരം നടപടികൾക്ക് സാധുത നൽകുന്നതാണ് കെ.പി.സി.സി കൈക്കൊള്ളുന്ന നിലപാടെന്നും അദ്ദേഹം വിമർശിച്ചു.
കെ,പി,സി,സി പ്രസിഡന്റിന്റെ ആർ,എസ്,എസിനോടുള്ള വിധേയത്വം പ്രസിദ്ധമാണ്. ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്നതായി കെ. സുധാകരൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സ്വയം തീരുമാനിച്ചാൽ ആര് എതിർത്താലും ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ കെ .സുധാകരൻ, മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിച്ച നെഹ്റു പോലും ബി.ജെ.പിയുമായി സന്ധിചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് തന്റെ ബിജെപി പ്രേമത്തെ ന്യായീകരിച്ചിട്ടുള്ളതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |