ഭോപ്പാൽ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ നിരന്തരം ശ്രമിക്കുന്നെന്നും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ളവരുടെ സഹായം ഇതിന് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭോപ്പാൽ - ഡൽഹി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
നമ്മുടെ രാജ്യത്ത് ചിലരുണ്ട്, 2014 മുതൽ ഇവർ പരസ്യമായി സംസാരിക്കുകയും മോദിയുടെ പ്രതിച്ഛായ തകർക്കുമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. ഇവരെ പിന്തുണയ്ക്കാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ആളുകൾക്ക് ചിലർ കരാർ നൽകിയിട്ടുണ്ട്. ഈ ആളുകൾ മോദിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദളിതരും പിന്നാക്കക്കാരും ഉൾപ്പെടെ ഓരോ ഇന്ത്യക്കാരനും മോദിയുടെ സുരക്ഷാകവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. അവരുടെ ഗൂഢാലോചനകൾക്കിടയിൽ ഓരോ ഇന്ത്യൻ പൗരനും രാജ്യത്തിന്റെ വികസനത്തിലും രാഷ്ട്ര നിർമ്മാണത്തിലും ശ്രദ്ധ ചെലുത്തണമെന്നും മോദി പറഞ്ഞു.
മുൻ സർക്കാരുകൾ വോട്ടുബാങ്ക് പ്രീണനത്തിന്റെ തിരക്കിലാണ്. എന്നാൽ എന്റെ സർക്കാർ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. മുൻ സർക്കാരുകൾ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവർ അവഗണിച്ചുവെന്നും കോൺഗ്രസിന്റെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ജർമ്മൻ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കോൺഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |