തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേടാണെന്ന് ഡോ. ശശി തരൂർ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്റും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്നു. സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. മുരളീധരന്റെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം. പാർട്ടി നല്ല രീതിയിൽ മുന്നോട്ടുപോകണമെങ്കിൽ നിലപാട് മാറണം. തനിക്കും അവസരം ലഭിച്ചില്ല. ഒരു വർഷത്തെ പരിപാടിയിൽ അവസരം ലഭിച്ചേക്കാം. മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കും എം.എം. ഹസ്സനും അവസരം കൊടുത്തു. വേറൊരു കെ.പി.സി.സി പ്രസിഡന്റ് അതേ വേദിയിലിരിക്കുമ്പോൾ അദ്ദേഹത്തിനും കൊടുക്കേണ്ടേ? മാനദണ്ഡം വച്ചിട്ടുണ്ടെങ്കിൽ പാലിക്കണം. അദ്ദേഹത്തോട് സംസാരിച്ച് ഇതൊക്കെ ശരിയാക്കണം. സമയക്കുറവായിരുന്നു പ്രശ്നമെങ്കിൽ ചടങ്ങ് 10 മിനിട്ട് നേരത്തേ ആരംഭിക്കണമായിരുന്നു.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ മുൻ പി.സി.സി പ്രസിഡന്റെന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നായിരുന്നു കെ. മുരളീധരന്റെ പരാതി. കെ. സുധാകരനും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും മാത്രമാണ് കെ.പി.സി.സിയുടെ ഭാഗമായി അന്ന് പ്രസംഗിച്ചത്.
തന്നെ മനഃപൂർവ്വം അവഗണിച്ചെന്നും സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്താനാണ് തീരുമാനമെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ, സമയ പരിമിതി കാരണമാണ് എല്ലാ നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നതെന്നാണ് കോട്ടയം ഡി.സി.സിയുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |