തൃക്കാക്കര: നിലം കരഭൂമിയാക്കി റവന്യൂ രേഖകളിൽ തരം മാറ്റി നൽകുന്ന മാഫിയ സംഘം സജീവമെന്ന് ആക്ഷേപം. കളക്ടറേറ്റിന് സമീപം വ്യാപകമായി ഇവരുടെ പോസ്റ്ററുകളും ഫ്ളക്സുകളും വീണ്ടും പ്രത്യക്ഷപ്പെട്ടു. നിയമപരമായി ഫീസടച്ചും അടയ്ക്കാതെയും തരംമാറ്റി നൽകാമെന്നാണ് ഫോൺ നമ്പർ സഹിതമുള്ള പരസ്യങ്ങളിലെ വാഗ്ദാനം.
താണപാടം, പടമുകൾ, പാലച്ചുവട് പ്രദേശങ്ങളിൽ ഫ്ളക്സുകൾ പലസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് എളംകുളം, പറവൂർ മേഖലകളിൽ സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് നടപടി സ്വീകരിക്കാൻ പൊലീസിനോട് അന്നത്തെ ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിടുകയും ചെയ്തു. പക്ഷേ കാര്യമായ നടപടികളൊന്നുമുണ്ടായില്ല.
സ്ഥലം പുരയിടമാക്കാൻ പെടാപ്പാട്
തണ്ണീർത്തട ഡാറ്റാ ബാങ്കിൽപ്പെട്ട സ്ഥലം പുരയിടമാക്കി റവന്യൂ രേഖകളിൽ തിരുത്തൽ വരുത്താൻ ആർ.ഡി.ഒയ്ക്കാണ് അപേക്ഷ നൽകേണ്ടത്. കൃഷി ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരം മാറ്റാനുള്ള നടപടികൾ. ആറു മാസം കൊണ്ട് ഇത് നടപ്പാക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വലിയ പുരോഗതിയൊന്നുമുണ്ടായില്ല. 25 സെന്റിന് താഴെ അപേക്ഷാഫീസു പോലും ഒഴിവാക്കിയിട്ടുണ്ട്. ഇതിന് മുകളിൽ ന്യായവിലയുടെ 10 മുതൽ 20 ശതമാനം വരെയാണ് ഫീസ്. താത്കാലിക ജീവനക്കാരെ നിയമിച്ചു. വാഹന സൗകര്യങ്ങൾ നൽകി. പക്ഷേ പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ല.
# വരുമാനം ലക്ഷങ്ങൾ
ഡേറ്റാബാങ്കിൽപ്പെട്ട സ്ഥലംപോലും തന്ത്രപരമായി കോടതിയുത്തരവ് സമ്പാദിച്ച് തരംമാറ്റുന്നതാണ് ഈ സംഘങ്ങളുടെ രീതി. ഓരോ ഇടപാടിനും ലക്ഷങ്ങളാണ് ഈടാക്കുന്നത്. ഡേറ്റാബാങ്കിൽപ്പെട്ട ഭൂമി തരംമാറ്റാൻ മാർഗമില്ലാതെ വിഷമിക്കുന്നവർ എളുപ്പം ഇവരുടെ വലയിൽ വീഴുന്നുണ്ട്. പണം നൽകിയാൽ എത്ര ഏക്കറും തരം മാറ്റി കരഭൂമിയാക്കി നൽകാമെന്നും ഉറപ്പു ലഭിക്കും. സെന്റിന് ഒരുലക്ഷം രൂപയാണ് ചില സംഘങ്ങൾ ആവശ്യപ്പെടുന്നത്. കേസുകൾ നടത്താൻ സ്വന്തം വക്കീലന്മാരും ഇവർക്കുണ്ട്. സ്വാഭാവിക നീതി നിഷേധിച്ചെന്ന് കാണിച്ച് കോടതിയെ സമീപിച്ചാണ് അനുകൂലവിധി നേടുന്നത്. കോടതിയലക്ഷ്യം ഭയന്ന് ഉദ്യോഗസ്ഥരും എതിർക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |