തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സമരച്ചൂട് കൊഴുപ്പിക്കാൻ ഇപ്പോൾ മധുച്ചേട്ടന്റെ ചായ ഇല്ല. പ്രസ് ക്ലബിനടുത്ത കരകൗശല വികസന കോർപ്പറേഷന് കീഴിലുള്ള കൈരളി റിക്രിയേഷൻ ക്ലബിന്റെ കുടിൽ മാതൃകയിലുള്ള കാന്റീനിൽ ചായയടിച്ചും വരുന്നവരോട് കുശലം ചോദിച്ചും പ്രിയങ്കരനായിരുന്ന മധുസൂദനൻ നായരാണ് (63) ശാരീരിക അവശതകളെ തുടർന്ന് 20 വർഷമായി തുടരുന്ന കാന്റീൻ നടത്തിപ്പിൽ നിന്ന് പിന്മാറിയത്.
മങ്കാട്ടുകടവ് ഗുരുജി നഗർ സ്വദേശിയായ മധുസൂദനൻ നായർ 40 വർഷം മുമ്പ് കരകൗശല കോർപ്പറേഷന് മുമ്പിലെ മിൽമാ ബൂത്താണ് ആദ്യം ആരംഭിച്ചത്. കരകൗശല കോർപ്പറേഷനിലെ ജീവനക്കാർ, പൊരിവെയിലിൽ ധർണ നടത്തി തളരുന്നവർ, സമരം വിജയിച്ചതിൽ ആഹ്ലാദിക്കുന്നവർ...മധുച്ചേട്ടന്റെ ചായക്കടയിലെത്താതെ ഇവരാരും മടങ്ങില്ലായിരുന്നു. മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവർ ഈ ചായയുടെ രുചിയറിഞ്ഞവരാണ്.
സെക്രട്ടേറിയറ്റിലെ ജീവനക്കാരും കോളേജ് വിദ്യാർത്ഥികളും സ്ഥിരം സന്ദർശകരായി. ഒരു രൂപയ്‌ക്ക് ചായയും വടയും നൽകിയായിരുന്നു തുടക്കം. ഉച്ചയ്ക്കെത്തുന്നവർക്ക് ഊണിനെക്കാൾ പ്രിയം ചൂടുള്ള ചപ്പാത്തിയും ഉള്ളിക്കറിയുമായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു പ്രവർത്തനം. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും ഭാര്യ പദ്മകുമാരിയുടെ അസുഖവും കാന്റീൻ തുടരുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി. മകൻ ആദർശ് ഓട്ടോ ഡ്രൈവറാണ്.
മിൽമാബൂത്ത് തുടർന്നും പ്രവർത്തിക്കും. കൊവിഡു കാലത്ത് വീടിന് സമീപം ചെറിയ ചായക്കട
തുടങ്ങിയിരുന്നു. ശാരീരിക പ്രശ്‌നങ്ങൾ മാറി സ്റ്റാച്യുവിലേക്ക് വരാനാവുമെന്നാണ് പ്രതീക്ഷ.
മധുസൂദനൻ നായർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |