മുംബയ്: ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരിയോട് അതിക്രമം നടത്തിയെന്ന കേസിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ പരാതിയിൽ ക്ലാസ് എറിക് ഹരാൾഡ് ജോനാസ് വെസ്റ്ര്‌ബെർഗ് എന്ന 63കാരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കോക്ക്-മുംബയ് വിമാനത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു.
വിമാനത്തിൽ വച്ച് മദ്യപിച്ച ഇയാൾ ജീവനക്കാരിയെ
മോശമായി സ്പർശിച്ചെന്ന് പരാതിയിൽ പറയുന്നു. ഭക്ഷണം നൽകുന്നതിനിടെ 24കാരിയായ എയർഹോസ്റ്റസിനോട് ഇയാൾ മോശമായി പെരുമാറി. ഭക്ഷണം നൽകിയ ശേഷം പണമടയ്ക്കാൻ ശേഷം എ.ടി.എം കാർഡ് സ്വൈപ്പ് ചെയ്യുന്നതിനിടെ പ്രതി കയ്യിൽ കയറി പിടിച്ചെന്ന് ജിവനക്കാരി പറഞ്ഞു. പ്രതികരിച്ചതോടെ ഇയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കുകയും യാത്രികനെ ആക്രമിക്കുകയും ചെയ്തു. വിമാനം മുംബയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ജീവനക്കാർ ഇയാളെ പൊലീസിന് കൈമാറി. ചട്ടങ്ങളനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ശരീരം വിറയ്ക്കുന്നയാളാണെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ബോധപൂർവം ജീവനക്കാരിയുടെ കയ്യിൽ പിടിച്ചതല്ല. സ്വൈപ്പ് ചെയ്യുന്നതിനിടെ സംഭവിച്ചതാണ്. പരസഹായമില്ലാതെ അയാൾക്ക് ഒന്നും കൈവശം വയ്ക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ഇന്ത്യയിൽ മൂന്ന് മാസത്തിനിടെ എട്ട് പേരാണ് വിമാനയാത്രക്കിടെയുള്ള മോശം പെരുമാറ്റത്തിന് അറസ്റ്റിലാവുന്നത്. 23ന് മദ്യപിച്ച് സഹയാത്രികർക്ക് ശല്യമുണ്ടാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |