ഭോപ്പാൽ: സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും പാകിസ്ഥാൻ ജനത സന്തുഷ്ടരല്ലെന്നും വിഭജനം തെറ്റായിപ്പോയെന്ന് അവർ വിശ്വസിക്കുന്നെന്നും
ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. ഭോപ്പാലിൽ വിപ്ലവകാരി ഹേമു കാലാണിയുടെ ജന്മവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിൽ നിന്ന് പിരിഞ്ഞു പോയവർ ഇപ്പോഴും സന്തോഷവാന്മാരാണോ എന്നു ചോദിച്ച അദ്ദേഹം അവിടെ ദുഃഖമാണെന്നും പറഞ്ഞു. ഇന്ത്യയിൽ സന്തോഷമുണ്ട്. എന്നാൽ അവിടെ വേദനയാണെന്നും പാകിസ്ഥാനെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാക് ജനത വിഭജനം തെറ്റായെന്ന് ഇപ്പോൾ പറയുന്നു. എല്ലാവരും പറയുന്നത് അത് തെറ്റായിരുന്നു എന്നാണ്. മറ്റുള്ളവരെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം പാകിസ്ഥാനെ ആക്രമിക്കണമെന്ന് താൻ പറയുന്നില്ല. അതേസമയം, ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമാണെന്ന് സർജിക്കൽ സ്‌ട്രൈക്കുകളെ മുൻനിറുത്തി ഭാഗവത് പറഞ്ഞു. അത്തരം മുന്നേറ്റങ്ങൾ ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ ഭാരതത്തിൽ നിന്നും ഇപ്പോൾ ഉള്ള ഭാരത്തിലേയ്ക്ക് എത്താൻ സമ്പന്നമായ സിന്ധു സംസ്‌കാരവും അതിന്റെ മൂല്യങ്ങളും നമ്മെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |