തിരുവനന്തപുരം: ഒന്നരക്കോടിയിലധികം രൂപയുടെ കുടിശികയെ തുടർന്ന് എസ്.എ.പി ക്യാമ്പിലെ പൊലീസിന്റെ 'രക്ഷാ ഫ്യുവൽസ്' പമ്പ് പൂട്ടി. സാമ്പത്തിക വർഷാവസാനമായിരുന്ന വെള്ളിയാഴ്ചയും കുടിശിക അടയ്ക്കാതിരുന്നതിനെ തുടർന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഇന്ധനവിതരണം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ മുതൽ പൊലീസ് ആസ്ഥാനത്തേതുൾപ്പെടെ വാഹനങ്ങൾക്ക് ഇന്ധനമില്ലാതെ വന്നതോടെ അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ പൊലീസ് മേധാവി അനുമതി നൽകി.
പ്രതിസന്ധി മറികടക്കാൻ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കാനാണ് ഡി.ജി.പിയുടെ സർക്കുലർ. എസ്.എ.പി ക്യാമ്പിൽ നിന്ന് ഇന്ധനം നിറച്ചിരുന്ന വാഹനങ്ങൾ ഔദ്യോഗിക ഡ്യൂട്ടികൾക്ക് തടസമുണ്ടാകാത്ത വിധം ബദൽ മാർഗങ്ങൾ കണ്ടെത്താനാണ് സർക്കുലറിൽ നിർദ്ദേശിക്കുന്നത്. പൊലീസ് ആസ്ഥാനം, സ്‌പെഷ്യൽ യൂണിറ്റുകൾ, സിറ്റിയിലെയും തിരുവനന്തപുരം റൂറലിലെയും പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ വാഹനങ്ങളാണ് രക്ഷാഫ്യുവൽസിൽ നിന്ന് ഇന്ധനം നിറച്ചിരുന്നത്. ഇന്ധനത്തിനുളള തുക അനുവദിക്കാനുള്ള അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്. തിങ്കളാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |