ചെങ്ങന്നൂർ വില്ലേജ്, താലൂക്ക്, സിവിൽ സ്റ്റേഷൻ, ട്രഷറി, കോടതി എന്നിവിടങ്ങളിൽ എത്തുന്നവർക്ക് സുപരിചിതമാണ് ശാന്തമ്മ ചേച്ചിയുടെ ചെറിയ കടയും ഇവിടുത്തെ ഇടിവെള്ളവും. മുപ്പത് വർഷമായി കോടതിക്ക് സമീപം റോഡ് സൈഡിൽ ശാന്തമ്മ (70) യുടെ കടയുണ്ട്. മോരുംവെള്ളവും നാരങ്ങാവെള്ളവും സോഡയും കൂടാതെയുള്ള സ്‌പെഷ്യൽ ഐറ്റമാണ് ഇടിവെള്ളം. ഇഞ്ചി, വെളുത്തുള്ളി, കാന്താരി എന്നിവയും മറ്റ് കൂട്ടുകളും ചേർത്ത് ഉണ്ടാക്കുന്നതാണ് ഇടിവെള്ളം. അടുത്ത പ്രദേശങ്ങളിൽ നിന്ന് ഇടിവെള്ളം കുടിക്കാൻ മാത്രമായി ഇവിടെ എത്തുന്നവരും ഉണ്ടെന്ന് ശാന്തമ്മ പറയുന്നു. വിവിധ ഓഫീസുകളിലേക്ക് ആവശ്യമായ അപേക്ഷ ഫോറങ്ങളും സ്റ്റാമ്പുകളും ഇവിടെ ലഭ്യമാണ്. ഭർത്താവിന്റെ മരണശേഷം ശാന്തമ്മ ഒറ്റയ്ക്കാണ് കട നടത്തുന്നത്.
12 കൂട്ടം ഇടിച്ചുകൂട്ടി ചങ്ങാതിസ്വാദ്
മല്ലപ്പള്ളിയിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ ചുങ്കപ്പാറ ചാലാപ്പള്ളി റോഡിൽ മാരംകുളം ജംഗ്ഷന് സമീപം സുഹൃത്തുക്കളുടെ കുലുക്കി സർബത്ത് കടയിൽ എത്തുന്നവരുടെ ഉള്ളുകുളിർക്കും. ചുങ്കപ്പാറ മാരംകുളം സ്വദേശി കാഞ്ഞിരപാറ തടത്തിൽ പ്രിൻസ് മാത്യു , പെരുമ്പെട്ടി സ്വദേശി ചിരട്ടോലിൽ അനീഷ് എന്നിവർ പകരുന്നത് സ്വാദിന്റെ ചങ്ങാത്തമാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ഇടിച്ചുകൂട്ട് നാരങ്ങാവെള്ളം കുടിക്കുവാൻ ഇവിടെ ആളുകൾ എത്താറുണ്ട്.
അങ്ങാടി മരുന്നുകൾ ഉൾപ്പെടെ 12 കൂട്ടം ഔഷധ വിഭവങ്ങളാണ് ഇടിച്ചുകൂട്ട് നാരങ്ങാവെള്ളത്തിനെ വ്യത്യസ്തമാക്കുന്നത്. ഇതിൽ ജാതിക്ക, ജാതിത്തോട് ,നെല്ലിക്ക, ഗ്രാമ്പൂ, തക്കോലം, കറുവാപ്പട്ട, ഇഞ്ചി, കാന്താരി, ചുവന്നുള്ളി, പൊതീന, പനിനീർകൂർക്ക, തുളസിയില എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിവിധ ഫ്‌ളേവറുകളിലുള്ള കുലുക്കി സർബത്ത്, തണ്ണിമത്തൻ ജ്യൂസ് , സംഭാരം എന്നിവയുമുണ്ട്. പ്രവാസിയായ പ്രിൻസിന് കൊവിഡിന് ശേഷം വിദേശജോലിക്ക് പോകാൻ കഴിയാതെ വന്നതും തടിപ്പണിക്കാരനായ അനീഷിന്റെ ജോലിക്കുറവുമാണ് ഇവരെ വഴിയോര സർബത്ത് കടയിലെത്തിച്ചത്. കാൻസർ ബാധിതനായ ഇവരുടെ സുഹൃത്തിനെ സഹായിക്കുവാൻ 200 രൂപ ദിവസേന മാറ്റി വയ്ക്കുവാൻ ഉത്സവപറമ്പുകളിൽ വരെ സർബത്ത് കടയുമായി ഇവർ എത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |