SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.22 PM IST

ഈയൊരു വരുമാനത്തിൽ മാത്രം ജീവിക്കുന്നൊരു കുടുംബമാണ് എന്റേത്, എല്ലാവരും ജോലി ചെയ്യുന്നത് ശമ്പളം കിട്ടാൻ വേണ്ടി; പ്രതികരണവുമായി വനിതാ കണ്ടക്‌ടർ

akhila

കോട്ടയം: ശമ്പളമില്ലാത്ത 41-ാം ദിവസമെന്ന് എഴുതിയ ബാഡ്ജ് ധരിച്ച് ഡ്യൂട്ടിചെയ്ത് പ്രതിഷേധിച്ച കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ കഴിഞ്ഞ ദിവസം ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. വാർത്ത സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരിക്കെ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അഖില എസ് നായരിപ്പോൾ. സർക്കാരിനെ അപകീർത്തിപ്പെടുത്താനല്ല പ്രതിഷേധമെന്ന് അവർ പ്രതികരിച്ചു.


'ഈയൊരു വരുമാനത്തിൽ മാത്രം ജീവിക്കുന്നൊരു കുടുംബമാണ് എന്റേത്. നാൽപ്പത്തിയൊന്ന് ദിവസത്തിന് ശേഷം, അതായത് പതിനൊന്നാം തീയതിയായിട്ടും ശമ്പളം കിട്ടിയില്ലെങ്കിൽ നമ്മൾ ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടിവരും. മോന്റെ സ്‌കൂളിൽ ഫീസടയ്ക്കാൻ പറ്റുന്നില്ല, കടയിലെ പറ്റ് തീർക്കാൻ പറ്റുന്നില്ല, ബാങ്കിൽ ലോൺ ഉണ്ട്, അതിന്റെ ഡേറ്റ് കഴിഞ്ഞു.

അങ്ങനെ കുറേ കാര്യങ്ങളിൽ നമുക്ക് ബുദ്ധിമുട്ടുണ്ടായി. ഏതെങ്കിലും രീതിയിൽ നമ്മുടെ പ്രതിഷേധം, അല്ലെങ്കിൽ മാനസിക സംഘർഷം രേഖപ്പെടുത്തണമെന്നാഗ്രഹിച്ചു. എന്നാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന് കരുതി. ഡ്യൂട്ടിയിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയോ, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ഞാൻ ചെയ്തില്ല. എന്റെ ഡ്യൂട്ടി കൃത്യമായി ചെയ്തുകൊണ്ടുതന്നെ ആണ് ആ സമയത്ത് ഞാൻ അങ്ങനെ ചെയ്തത്.

ഇത് ഇങ്ങനെ വൈറലായിപ്പോകുമെന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. ഞാൻ ഇതിന്റെ ഫോട്ടോയെടുക്കുകയോ, പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഫേസ്ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്ത ആളാണ് ഞാൻ. വളരെ മാന്യമായും, വളരെ ശാന്തമായിട്ടുമാണ് ഞാൻ എന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഭയമില്ല. നമ്മൾ എല്ലാവരും ജോലി ചെയ്യുന്നത് ശമ്പളം കിട്ടാൻ വേണ്ടിയാണ്. നമ്മുടെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. എന്നെ സംബന്ധിച്ച് വീട്ടിൽ മറ്റ് വരുമാനം ഇല്ല. ശമ്പളം കൃത്യസമയത്ത് കിട്ടിയില്ലെങ്കിൽ ഒത്തിരി ബുദ്ധിമുട്ടുണ്ട്."-അഖില ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

വൈക്കം ഡിപ്പോയിൽ നിന്ന് പാലായിലേക്കാണ് അഖിലയെ സ്ഥലം മാറ്റിയത്. യുവതിയുടെ പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണ് കെ എസ് ആർ ടി സിയുടെ നിലപാട്. കഴിഞ്ഞ ജനുവരി പതിനൊന്നിനായിരുന്നു ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്. ഇവരുടെ ചിത്രം സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോദ്ധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർത്ഥം സ്ഥലം മാറ്റുന്നു എന്നുമാണ് ഉത്തരവിൽ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LADY CONDUCTOR, KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.