കോയമ്പത്തൂർ: ഗർഭിണിയായ ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊങ്കൻ പാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളേജിൽ ഒന്നിച്ചുപഠിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.
ഒരു സ്വകാര്യ ഐ ടി കമ്പനിയിലാണ് യുവാവിന് ജോലി. ഗർഭിണിയായതോടെ ഉടൻ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ പ്രതി ഇതിന് തയ്യാറായില്ല. തുടർന്ന് വീട്ടുകാർ അറിയുന്നതിന് മുമ്പ് അബോർഷൻ ചെയ്യാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കമിതാക്കൾ ആശുപത്രിയിലെത്തിയെങ്കിലും നാലുമാസം കഴിഞ്ഞതിനാൽ അബോർഷൻ ചെയ്യാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കാമുകിയേയും കൂട്ടി കൊങ്കർപാളയത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്കാണ് ലോകേഷ് പോയത്. ഇതിനിടയിൽ യുവതിയെ അമ്മ ഫോണിൽ വിളിച്ചിരുന്നെന്നും ഉടൻ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നെന്നും പ്രതി മൊഴി നൽകി.
ഭക്ഷണം വാങ്ങിക്കാനായി പുറത്തുപോയി വന്നപ്പോൾ കാമുകിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമോയെന്ന് ഭയന്നാണ് ചാക്കിൽക്കെട്ടി കിണറ്റിലിട്ടതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാൽ ലോകേഷിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |