ബംഗളൂരു: സ്‌പോർട്ട‌്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായ്) വനിതാ ഹോസ്റ്റലിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയതായുള്ള കായികതാരത്തിന്റെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ സായ് ഹോസ്റ്റലിലാണ് സംഭവം. പഞ്ചാബിൽ നിന്നുള്ള തായ്‌ക്വാണ്ട താരമായ 25കാരിയാണ് പരാതി നൽകിയത്. വനിതാ വോളിബോൾ താരത്തിനെതിരെയായിരുന്നു പരാതി.
മാർച്ച് 28ന് രാത്രി പത്ത് മണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ട്രെയിനിംഗിന്റെ ഭാഗമായി സായ് ഹോസ്റ്റലിൽ തങ്ങുകയായിരുന്നു പരാതിക്കാരി. സംഭവദിവസം കുളിക്കുന്നതിനിടെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ പുറത്തിറങ്ങിയ യുവതി ദൃശ്യങ്ങൾ പകർത്തുകയായിരുന്ന കുളിമുറിയുടെ വാതിലിൽ തുടർച്ചയായി തട്ടി.
കുറച്ച് സമയത്തിനുശേഷം വോളിബോൾ കളിക്കാരി പുറത്തുവന്നപ്പോൾ മൊബൈൽ ഫോണിലെ ദൃശ്യങ്ങൾ കാണിക്കാൻ പരാതിക്കാരി ആവശ്യപ്പെട്ടു. പിന്നാലെ യുവതി ഫോണിലെ ചിത്രങ്ങൾ കാണിച്ചെങ്കിലും കുളിമുറി ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് ഡിലീറ്റ് ചെയ്യപ്പെട്ട ഫോൾഡർ തുറക്കാൻ പറഞ്ഞപ്പോൾ വോളിബോൾ കളിക്കാരി തന്റെ ഫോൺ നിലത്തേയ്ക്ക് എറിയുകയും പിന്നീട് ഫോൺ എടുത്തതിനുശേഷം അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. ശേഷം പരിശീലകർ ആവശ്യപ്പെട്ടപ്പോഴും തകർന്ന ഫോണാണ് വോളിബോൾ താരം നൽകിയത്.
തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ശേഷം പൊലീസ് എഫ് ഐ ആ രജിസ്റ്റർ ചെയ്തതോടെ വോളിബോൾ കളിക്കാരിയെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |