ലക്നൗ : കുപ്രസിദ്ധ കുറ്റവാളി റാഷിദിനെ ഏറ്റുമുട്ടലിലൂടെ വധിച്ച് യു പി പൊലീസ്. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ മൂന്ന് ബന്ധുക്കളെ 2020ൽ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളിൽ പൊലീസ് തിരയുന്നയാളാണ് റാഷിദ്. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് പൊലീസ് അരലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് യു പിയിലെ ഷാഹ്പൂരിൽ പൊലീസും റാഷിദും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
റാഷിദും കൂട്ടാളികളും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനങ്ങൾ തടയാൻ ശ്രമിച്ച പൊലീസിന് നേർക്ക് സംഘം നിറയൊഴിക്കുകയായിരുന്നു. തുടർന്ന് പൊലീസും തിരിച്ചടിച്ചു. ഇരുഭാഗത്തും ഉണ്ടായ വെടിവയ്പ്പിൽ റാഷിദ് കൊല്ലപ്പെടുകയും, കൂട്ടാളികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. രണ്ട് തോക്കുകൾ സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഷാഹ്പൂർ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബാബ്ലു സിംഗിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു പി ഭരിച്ച ആറു വർഷങ്ങളിൽ കൊടുംകുറ്റവാളികളായ 178 ലിസ്റ്റഡ് ക്രിമിനലുകളെയാണ് പൊലീസ് വധിച്ചത്. 75,000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പാരിതോഷികം തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ക്രിമിനലുകൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ കണക്ക് അനുസരിച്ച് ഓരോ പതിമൂന്ന് ദിവസം കൂടുന്തോറും യു പിയിൽ ഒരു ക്രിമിനൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണ്.
2017 മാർച്ച് 20 നും 2023 മാർച്ച് 6 നും ഇടയിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഭയന്ന് നിരവധി ക്രിമിനലുകളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയിട്ടുള്ളത്. 23,069 കുറ്റവാളികളെ പൊലീസ് ഇക്കാലയളവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 4911 പേർ ഏറ്റുമുട്ടലിൽ പരിക്കേറ്റ നിലയിലാണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |