അടുത്തവീട്ടിൽ പുതിയ വാടകക്കാർ വന്നിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞെങ്കിലും ശാന്തകുമാർ കാര്യമാക്കിയില്ല. ഇന്നത്തെ കാലത്ത് ആവശ്യമില്ലാത്തതിലൊന്നും തലയിടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഉള്ള സമാധാനം കൂടി പോകുമെന്ന വാദക്കാരനാണ് പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ശാന്തകുമാർ.
നാലുപേരാണ് പുതിയ വാടകക്കാർ. സ്വകാര്യസ്ഥാപനത്തിൽ ജോലിയുള്ള ഭർത്താവും ഭാര്യയും അഞ്ചാം ക്ളാസുകാരനായ മകനും. വയസായ ഒരു സ്‌ത്രീയുമുണ്ട്. അത് ഭർത്താവിന്റെ അമ്മയോ ഭാര്യയുടെ അമ്മയോ എന്നറിയില്ല. പുതിയ താമസക്കാർ അധികം ഇടപഴകില്ല. ഒരുതരം അജ്ഞാതവാസം തന്നെ. കടക്കാരുടെ ശല്യം അധികമായപ്പോഴാണത്രെ ഇങ്ങോട്ടു താമസം മാറ്റിയത്. എങ്കിലും ചിലർ കണ്ടുപിടിച്ച് വഴക്കിന് വരും. കടക്കാർ എത്തുമ്പോൾ സ്‌ത്രീകൾ രണ്ടുപേരും അകത്തുകയറി വാതിലടയ്ക്കും. പാവം ആൺകുട്ടി ഉമ്മറത്തിരുന്ന് വായിക്കും. ആരു അന്വേഷിച്ചെത്തിയാലും അച്ഛനും അമ്മയുമില്ലെന്ന പല്ലവി ആ കുട്ടി ആവർത്തിച്ചുകൊണ്ടിരിക്കും. പുതിയ താമസക്കാരെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രം ഭാര്യ നൽകിയത് ശാന്തകുമാർ വെറുതെ കേട്ടിരുന്നു. കടക്കാരെ കാണാതിരിക്കാൻ നേരം വെളുക്കും മുമ്പേ ഗൃഹനാഥൻ സ്ഥലം വിടും. വളരെ വൈകിയേ മടങ്ങിയെത്തൂ.
ഒരാഴ്ചമുമ്പ് രണ്ടുമൂന്നുപേർ വന്ന് ബഹളമുണ്ടാക്കുന്നത് ശാന്തകുമാർ വീട്ടുവളപ്പിൽ പ്രഭാതനടത്തയ്ക്കിടയിൽ ശ്രദ്ധിച്ചു. പാവം പയ്യൻ പാഠപുസ്തകത്തിലെ ഒരു പദ്യം ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു. വന്നവരിൽ ചിലർ ആദ്യം മയത്തിലും പിന്നെ പരുഷമായും സംസാരിക്കാൻ തുടങ്ങി. മൂന്നാമൻ ഒന്നാം തരം തെറി തന്നെ. ജീവച്ഛവം പോലിരിക്കുകയാണ് പാവം കുട്ടി. കടം വാങ്ങാൻ വരുമ്പോൾ വലിയ ഹരിശ്ചന്ദ്രൻ ചമയും. തിരികെ പലിശ സഹിതം കൊടുക്കുന്ന തീയതിയും സമയവും രാഹുകാലം വരെ തട്ടിവിടും. തീയതി അടുക്കുമ്പോൾ മുങ്ങും. അല്ലെങ്കിൽ മറവിരോഗം അഭിനയിക്കും. കെട്ടുകഥകളിറക്കും. സംഘത്തിലുള്ളവർ ഉച്ചത്തിൽ വിളിച്ചുപറയുന്നതു കേട്ട് പേടിച്ചുവിറച്ചിരിക്കുകയാണ് കുട്ടി. അച്ഛനമ്മമാർ വലിച്ചുവയ്ക്കുന്ന കടബാദ്ധ്യതകളുടെ ഉപ്പുഭാണ്ഡം പേറേണ്ടിവരുന്നത് പലപ്പോഴും മക്കളായിരിക്കും. ഒടുവിൽ അവരും കടമുണ്ടാക്കിയവരെ ശപിക്കാനും വെറുക്കാനും തുടങ്ങും. സ്വന്തം കർമ്മഫലം സ്വയം അനുഭവിച്ചോളാൻ കാട്ടാളനോട് പറഞ്ഞ ഭാര്യയും മക്കളും എല്ലാകാലത്തുമുള്ള കാര്യം ശാന്തകുമാർ ഇടയ്ക്കിടെ ക്ളാസിലും വീട്ടിലും പറയാറുണ്ട്.
നിന്റെ അമ്മയില്ലേടാ ചെക്കാ. ആ സുന്ദരിക്കോത. അവളോട് ഇറങ്ങിവരാൻ പറ. രണ്ടുമൂന്നു
ദിവസം കാണാത്ത ലോകങ്ങൾ കാണിച്ചിട്ട് തിരിച്ചുകൊണ്ടാക്കാം. കാശും കൊടുക്കാം. ശകാരങ്ങളും അസഭ്യങ്ങളും തുടർന്നിട്ടും ആരും വാതിൽ തുറന്നില്ല. കിട്ടേണ്ടിടത്ത് രണ്ടു ചവിട്ടുകിട്ടിയാലേ നിന്റെ തന്തയുടെ രോഗം മാറൂ. ഞങ്ങൾ പോകുന്നില്ല. ഇവിടൊക്കെത്തന്നെയുണ്ടാകും. അവനെ കണ്ടിട്ടേ പോകുന്നുള്ളൂ. കാർക്കിച്ച് തുപ്പിയിട്ട് സംഘം നടന്നു. കോപവും അമർഷവും സഹിക്കാതെ പയ്യൻ മുറ്റത്ത് കിടന്ന തെങ്ങിലെ ഒരു കൊച്ചങ്ങ എടുത്ത് എറിഞ്ഞു. ഇരുട്ടിൽ ആരുടെ ദേഹത്ത് കൊണ്ടെന്നറിയില്ല. ഒരാൾ ഓടിവന്നു ചീത്തവിളിച്ചുകൊണ്ട് ഉമ്മറത്തിരുന്ന കുട്ടിയുടെ പുസ്തകം വലിച്ചുകീറി സിഗരറ്റ് ലൈറ്ററിൽ കാട്ടി. ഇതിനിടയിൽ കരഞ്ഞുവിളിച്ചുകൊണ്ട് എങ്ങനെയോ അവൻ വാതിൽ തുറന്നു അകത്തായി. കതകിൽ രണ്ടു ചവിട്ടു കൊടുത്തിട്ട് എന്തൊക്കെയോ ഭീഷണികൾ മുഴക്കിയപ്പോൾ ശാന്തകുമാർ ഇടപെട്ടു: ഗൃഹനാഥൻ വരട്ടെ അതുവരെ ക്ഷമിച്ചുകൂടെ? സാർ പറഞ്ഞതുകൊണ്ടു ഞങ്ങളിപ്പോൾ പോകുകയാണ്. സംഘം നടന്നുനീങ്ങി. ജനൽപാളി തുറന്ന് കണ്ണുകൾ തുടച്ചുകൊണ്ട് ആ കുട്ടി ചിരിച്ചു. അപ്പോഴും അവന്റെ വിറയൽ മാറിയിരുന്നില്ല.
ഫോൺ: 9946108220
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |