ഈശ്വരസാക്ഷാത്കാരം നേടാത്തിടത്തോളം ജനിച്ചവന് മരണവും മരിച്ചവന് ജനനവും
സുനിശ്ചിതം. ഒരു വാചകം എഴുതിയാൽ കുത്തിടും. അടുത്ത വാചകം എഴുതാൻ വേണ്ടിയാണത്.
ജീവിക്കാനുള്ള കൊതിയും മരിക്കാനുള്ള ഭയവും സകലജീവികൾക്കുമുണ്ട്. മരണം വരുമ്പോൾ സ്വന്തമെന്നു നിനച്ചതും, പാടുപെട്ടു സമ്പാദിച്ചതും എല്ലാം നഷ്ടപ്പെടും.അക്കാരണത്താൽ മനുഷ്യൻ മരണത്തെ ഭയക്കുന്നു. എന്നാൽ മരണഭയത്തിൽ നിന്ന് നമുക്ക് മുക്തരാകാൻ കഴിയും. മൃത്യുവിനെ നോക്കി പുഞ്ചിരിക്കാൻ ഉള്ള വിദ്യ ജീവിച്ചിരിക്കുമ്പോൾത്തന്നെ പഠിച്ചിരിക്കണം എന്നു മാത്രം.
ഒരു ആശുപത്രിയിൽ മരണാസന്നരായ രണ്ടു രോഗികളുണ്ടായിരുന്നു. ഒന്ന് ലോകപ്രശസ്തനായ ഒരു സാഹിത്യകാരൻ . മറ്റേതു്, കേവലം പന്ത്രണ്ടു വയസ്സുകാരിയായ ഒരു കൊച്ചു പെൺകുട്ടി. സാഹിത്യകാരന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരെല്ലാം കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ ഒരു ചികിത്സയും ഫലിച്ചില്ല. ശാരീരികവും മാനസികവുമായ യാതന അദ്ദേഹത്തിന്റെ മുഖത്തു നിഴലിച്ചു. അദ്ദേഹം ദീനദീനം വിലപിച്ചു, 'ഇനി എനിക്കെന്തു സംഭവിക്കും! ഇരുളല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല". അന്ത്യനിമിഷങ്ങളിൽഏകാന്തതയും ഭയവും അദ്ദേഹത്തെ വേട്ടയാടി. എന്നാൽ ആ കൊച്ചുപെൺകുട്ടിയുടെ കാര്യം വ്യത്യസ്തമായിരുന്നു. അവളും മരണത്തെ തൊട്ടുമുന്നിൽ കണ്ടു. പക്ഷേ അപ്പോഴും അവൾ ഉല്ലാസവതിയായിരുന്നു. ആ കൊച്ചു മുഖം സദാ പുഞ്ചിരിയാൽ തിളങ്ങിയിരുന്നു. ഡോക്ടർമാരും നഴ്സുമാരും അവളുടെ പ്രസന്നത കണ്ട് ആശ്ചര്യപ്പെട്ടു. സാഹിത്യകാരന്റെ കാര്യം മനസ്സിൽ വച്ച് അവർ അവളോടു ചോദിച്ചു. 'കുഞ്ഞേ, നീ സന്തോഷമായിരിക്കുന്നല്ലോ. നിനക്കു മരണത്തെ പേടിയില്ലേ?"നിഷ്കളങ്കതയോടെ അവൾ പറഞ്ഞു, 'ഞാനെന്തിനു മരണത്തെ പേടിക്കണം. സർവ്വശക്തനായ ഈശ്വരൻ എപ്പോഴും എന്റെ ഒപ്പമുണ്ടല്ലോ". 'എന്റെ കുഞ്ഞേ, എന്റയടുത്തേക്കു വരു എന്ന് അവിടുന്ന് എന്നെ വിളിക്കുന്നത് എനിക്കു കേൾക്കാം. " കുറച്ചു നാളുകൾ കഴിഞ്ഞ് അവൾ ദേഹം വെടിഞ്ഞപ്പോഴും ആ കുഞ്ഞുചുണ്ടുകളിൽ ഒരു നറുമന്ദസ്മിതം തങ്ങിനിന്നിരുന്നു.
ഈ കഥയിലെ സാഹിത്യകാരൻ പേരും പെരുമയും നേടിയ ആളായിരുന്നു. എന്നാൽ മരണത്തിന്റെ മുന്നിൽ അദ്ദേഹം പകച്ചുപോയി. അതേ സമയം ആ കുഞ്ഞ് ഈശ്വരനുമായി ഒരു പ്രേമബന്ധം സ്ഥാപിച്ചിരുന്നു. ഈശ്വരന്റെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അക്കാരണത്താൽ മരണഭയം അവളെ തീണ്ടിയില്ല. നമുക്ക് ഒന്നുകിൽ കഥയിലെ കുട്ടിയുടേതുപോലെ നിഷ്കളങ്ക വിശ്വാസം വേണം. അല്ലെങ്കിൽ 'ഞാൻ നാശമുള്ള ശരീരമല്ല, അനശ്വരമായ ആത്മാവാണ്, എനിക്കു മരണമേയില്ല"എന്നു ബോധിക്കണം.
ബൾബ് ഫ്യൂസാകുമ്പോൾ വൈദ്യുതി ഇല്ലാതാകുന്നില്ല. ബലൂൺ പൊട്ടുമ്പോൾ അതിലെ വായു നശിക്കുന്നില്ല. അതുപോലെ മരണമെന്നത് ശരീരമാകുന്ന ഉപാധിയുടെ നാശം മാത്രമാണ്. ആത്മാവിന് നാശമേയില്ല.ഇത് അനുഭവതലത്തിൽ അറിയുന്നതാണ് ആത്മസാക്ഷാത്കാരം അഥവാ ഈശ്വരസാക്ഷാത്കാരം.അത് നിത്യാനന്ദമാണ്.
ഈശ്വരസാക്ഷാത്കാരം നേടാത്തിടത്തോളം ജനിച്ചവന് മരണവും മരിച്ചവന് ജനനവും സുനിശ്ചിതമാണ്.ഒരു വാചകം എഴുതിയാൽ കുത്തിടും. അടുത്ത വാചകം എഴുതാൻ വേണ്ടിയാണത്. മരണം പുതിയൊരു ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ്. ജീവിച്ചിരുന്നപ്പോൾ നമ്മൾ ചെയ്ത നല്ല പ്രവൃത്തികൾ മരണത്തിനു ശേഷവും നമുക്ക് തുണയായിത്തീരും. അതിനാൽ ജീവിച്ചിരിക്കുമ്പോൾ നല്ല കർമ്മങ്ങൾ ചെയ്തുകൊണ്ട് ധർമ്മത്തിൽ ഉറച്ചു നീങ്ങണം. നന്മ നിറഞ്ഞ ജീവിതം നയിച്ചവർക്ക് മരണം ആനന്ദകരമാണ്. അതിനാൽ അഴുക്കായ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുന്ന സന്തോഷത്തോടെ നമുക്ക് മരണത്തെ സ്വാഗതം ചെയ്യാം. ഈശ്വരസാക്ഷാത്കാരം നേടി ജനനമരണചക്രത്തിൽ നിന്ന് മുക്തനാകുക എന്നതാണ് നമ്മുടെ പരമമായ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പായിരിക്കണം ജീവിതം. ഈശ്വരനുമായി ഐക്യം പ്രാപിച്ചാൽ മരണത്തെ അതിക്രമിക്കാം, നിത്യതയെ പുൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |