സബ് ഇൻസ്പെക്ടറായിരുന്ന സോമശേഖരൻനായർ ഹിമാലയയാത്രയ്ക്കൊരുങ്ങിയപ്പോൾ സഹപ്രവർത്തകരിൽ പലരും കളിയാക്കി. പൊലീസുകാർ കാണുകയും നിത്യേന സഞ്ചരിക്കുകയും ചെയ്യുന്ന ഹിമാലയത്തെ വെല്ലുന്ന മറ്റൊരു ഹിമാലയമുണ്ടോ? സംഘർഷങ്ങളുടെ കയറ്റങ്ങൾ, പാതാളത്തോളം ആഴമുള്ള സങ്കീർണ പ്രശ്നങ്ങൾ, പുറത്തുപറയാൻ പറ്റാത്ത നിഗൂഢ പീഡനങ്ങളുടെ മരം കോച്ചുന്ന തണുപ്പ്, പരസ്പരം മത്സരിച്ച് വഞ്ചിക്കുന്ന ജീവിതപങ്കാളികളുടെ രഹസ്യമുഖങ്ങൾ. ഇതൊക്കെ പോരേ സാഹസികമായ പൊലീസ് സേവനത്തിന്റെ പർവതാരോഹണത്തിന്? സഹപ്രവർത്തകരുടെ വാദങ്ങളെ സോമശേഖരൻ എതിർത്തില്ല. മന്ദഹാസം കൊണ്ട് യോജിക്കുകയും ചെയ്തു.
ഹിമാലയത്തിലും കാക്കിയുടെ വിശുദ്ധി സോമശേഖരനിലൂടെ എത്തട്ടെ എന്ന് അവർ ആശംസിച്ചു. സർവീസിൽ നിന്നു വിരമിക്കുന്നതുവരെ നിരപരാധികളുടെ ചോരയും ശാപവും യൂണിഫോമിൽ വീഴരുത്. സർക്കാർ തരുന്ന ശമ്പളത്തിനപ്പുറം ഒരു ചില്ലിക്കാശും പോക്കറ്റിലുണ്ടാകരുത്. അക്കാര്യത്തിൽ വലിയ നിഷ്കർഷയായിരുന്നു. വലിയ വലിയ പ്രലോഭനങ്ങളെയും സമ്മർദ്ദങ്ങളെയും ഭക്തിയും ആത്മബലവും കൊണ്ട് അതിജീവിച്ചു. നൈറ്റ് ഡ്യൂട്ടിക്കിടയിൽ പലപ്പോഴും വായിച്ചത് ഭഗവത് ഗീതയും ഖുറാനും ബൈബിളുമായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും മഹദ് വചനങ്ങൾ മനഃപാഠമായിരുന്നു. പല മതക്കാരും സംശയനിവൃത്തിക്ക് സോമശേഖരനെ ആശ്രയിക്കുമായിരുന്നു. എല്ലാ ദൈവങ്ങളും ഒറ്റക്കെട്ടായി ഹിമാലയയാത്രയ്ക്ക് അനുമതി നൽകിയതാണെന്ന് ഫലിതപ്രിയരായ ചില സഹപ്രവർത്തകർ പ്രശംസിച്ചു.
ഹിമാലയയാത്രകഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സോമശേഖരനെ കാത്തിരുന്നത്, അമൂല്യമായ നിധികളുള്ള മഹാക്ഷേത്രത്തിന്റെ സംരക്ഷണടീമിലെ അംഗമെന്ന ഡ്യൂട്ടി. അതു ഹിമവാന്റെ അനുഗ്രഹമാണെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു. ഏതു കർമ്മത്തിനും ദശാവതാരങ്ങളുണ്ട്. എല്ലാം ഒന്നാണെന്നറിഞ്ഞാലേ കർമ്മവിജയം നേടാനാകൂ എന്നായിരുന്നു സോമശേഖരന്റെ വിലയിരുത്തൽ.
മുപ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുമ്പോൾ യാത്രയയപ്പ് യോഗം വേണ്ടെന്ന് പറഞ്ഞെങ്കിലും സഹപ്രവർത്തകരും മേലധികാരികളും സോമശേഖരനെ വിട്ടില്ല. അതിഗംഭീരമായിരുന്നു ചടങ്ങ്.തങ്ങൾക്കുപോലും മാതൃകയായിരുന്നു സോമശേഖരന്റെ സേവനവും സ്നേഹവുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പ്രശംസിച്ചപ്പോൾ സഹപ്രവർത്തകരും അഭിമാനംകൊണ്ടു. സോമശേഖരൻ രണ്ടോ മൂന്നോ വാക്യത്തിൽ മറുപടി പറഞ്ഞു. കാക്കിയിട്ടുള്ള സേവനത്തിൽ നിന്ന് കാഷായം ധരിച്ചുള്ള സേവനത്തിലേക്ക് പ്രവേശിക്കുകയാണ് നാളെ മുതൽ. നാട്ടിലെ ദേവാലയത്തിൽ ഗീതാക്ളാസ്. അടുത്തയാഴ്ച സർവമത സാരത്തെപ്പറ്റിയുള്ള ഒരു ക്ളാസ്.പുറംചട്ടയിലും ആമുഖങ്ങളിലും നിന്ന് പുസ്തകങ്ങളുടെ ആഴത്തിലേക്കിറങ്ങണം. നെയ്വിളക്കിന്റെയും മെഴുകുതിരിയുടെയും ലക്ഷദീപത്തിന്റെയും പ്രകാശം ഒന്നല്ലേ? പല സഹപ്രവർത്തകരും കണ്ണ് തുടച്ചുകൊണ്ടാണ് കൈയടിച്ചത്.
ദേവാലയദർശനം കഴിഞ്ഞ് പുറത്തുവന്ന മേലുദ്യോഗസ്ഥൻ അവിടെ പ്രഭാഷണത്തിനെത്തിയ സോമശേഖരനെ വണങ്ങി. സേവനത്തിന്റെയും ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും സ്പർശമുള്ള അതേ ചിരി. സോമശേഖരന് പത്തുവയസു കുറഞ്ഞപോലെ തോന്നി. പഴയ സോമശേഖരനും സുഖമല്ലേ എന്ന മേലധികാരിയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. പിന്നെ പുഞ്ചിരിയിൽ നിന്ന് കൊച്ചുവാക്കുകൾ മൊട്ടിട്ടു: ഒരു മൺകട്ടയെടുത്തു നന്നായി പൊടിച്ച് വായുവിൽ പറപ്പിച്ചുകളഞ്ഞാൽ അതു നശിച്ചുപോയെന്ന് നാം പറയുന്നത് കണ്ണുകൊണ്ട് കാണാൻ കഴിയാത്തതിനാലല്ലേ? 'ഏറ്റെടുത്ത പുതിയ ഡ്യൂട്ടി തുടരട്ടെ" മേലധികാരിയുടെ വാക്കുകളെ സോമശേഖരൻ വണങ്ങി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |