സ്വാശ്രയകോളേജ് അദ്ധ്യാപകനായ മകൻ വിനുവിന് വിവാഹാലോചനകൾ നോക്കി റിട്ട. പോസ്റ്റുമാസ്റ്ററായ സുന്ദരേശന് മടുത്തു. ചിലേടത്ത് പെണ്ണിനെ ഇഷ്ടമാകില്ല. മറ്റു ചില വീടുകളിൽ തിരിച്ചാകും. ബാഹ്യമായ സൗന്ദര്യത്തിലല്ല വിനുവിന് നോട്ടം. വിലയ്ക്കും നിലയ്ക്കും യോജിക്കാത്ത മട്ടിൽ സൗന്ദര്യ സംവർദ്ധക വസ്തുക്കൾ വാരി പൂശുന്നതിനോട് വെറുപ്പാണ്. കൃത്രിമമായ ചമയങ്ങളില്ലാതെയല്ലേ ജനനം. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നതിലുമില്ല അർത്ഥം. വടകരയ്ക്കടുത്തുള്ള ഒരു പെൺകുട്ടിയെ സുന്ദരേശന്റെ ഉറ്റസുഹൃത്താണ് നിർദ്ദേശിച്ചത് .മകനും ഭാര്യയ്ക്കുമൊപ്പം പോയി കണ്ടപ്പോൾ എല്ലാർക്കും ഇഷ്ടം. സാധാരണ പെൺകുട്ടി, ഭാവത്തിലും പുഞ്ചിരിയിലും ആകർഷണീയത. അടുത്തുള്ള സ്വകാര്യ യു.പി. സ്കൂളിലെ അദ്ധ്യാപിക. പണം വാരിക്കൂട്ടുന്നതിലും സൗന്ദര്യം വാരിക്കൂട്ടുന്നതിലുമല്ല റീനയെന്ന അദ്ധ്യാപികയ്ക്ക് താല്പര്യമെന്ന് അല്പനേരം സംസാരിച്ചപ്പോൾ ബോദ്ധ്യമായി. അവ രണ്ടിന്റെയും പിന്നാലെ പാഞ്ഞുപോകാത്തവരും കുറവല്ല എന്ന് വിനുവിനും സുന്ദരേശനും തോന്നി. മുല്ലവള്ളികൾ മുരിങ്ങ മരത്തിലേക്ക് പടർന്ന് പൂത്തു നിൽക്കുന്ന മുറ്റത്തിറങ്ങി ഇരുവരും ഹ്രസ്വമായി സംസാരിച്ചു. അപ്പനും മകനും പെണ്ണിനെ ബോദ്ധ്യമായി. കുടുംബവും ഇഷ്ടമായി. ഇനി എന്തിന് വൈകിക്കണം. നല്ലൊരു ദിവസം നോക്കി ലളിതമായി വിവാഹം നടത്തണം. കൊടുക്കൽ വാങ്ങലൊന്നും വേണ്ട. അത്തരം അയിത്തവും അനാചാരങ്ങളുമൊന്നും വേണ്ടെന്ന പക്ഷക്കാരനാണ് സുന്ദരേശനും മകനും. തിരിച്ചു പൂമുഖത്ത് വന്ന് സുന്ദരേശൻ മകനുമായി സംസാരിച്ചതിന്റെ ചുരുക്കം പറഞ്ഞു. പെൺകുട്ടിയും അവിടെ നില്പുണ്ടായിരുന്നു.സംസാരം കേട്ട് അവളുടെ മുഖം വിടർന്നു. നല്ലൊരു പെൺകുട്ടിയെ മരുമകളായി കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു സുന്ദരേശനും ഭാര്യയും. അവർ തമ്മിൽ അല്പം സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ വിനുവും പെൺകുട്ടിയും ഒഴികെയുള്ളവർ മുറ്റത്തേക്കിറങ്ങി. എനിക്കിഷ്ടമായി. എല്ലാവരെയും. എല്ലാവരുടെ നല്ല മനസ്സുകളെയും. പക്ഷേ ജ്യേഷ്ഠനൊരാളുണ്ട്. വർഷങ്ങളായി കിടപ്പിലാണ്. സൂര്യപ്രകാശവും നിലാവും
വല്ലപ്പോഴും കസേരയിൽ ഇരുത്തി മുറ്റത്തു കൊണ്ടിരുത്തി കാണിക്കും. എനിക്ക് ചേട്ടനെ ഒറ്റയ്ക്കാക്കാൻ മനസു വരുന്നില്ല. അപ്പനും അമ്മയുമുണ്ടെങ്കിലും സ്കൂളിൽ പോകുന്നതുവരെയും വന്നശേഷവും ഞാനടുത്തുണ്ടാകണം.
ഈ വീട്ടിൽത്തന്നെയുള്ള ഒരു കുടുംബജീവിതമേ എനിക്ക് ചിന്തിക്കാനാകൂ. മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ഹനിക്കുന്നതും ഇഷ്ടമല്ല. അതിനാൽ തുറന്നു പറഞ്ഞെന്നേയുള്ളൂ. മറുപടി ആലോചിച്ചറിയിച്ചാൽ മതി. അതെന്തായാലും നമ്മൾ നല്ല സുഹൃത്തുക്കളായിരിക്കും. എന്തു പറയണമെന്നറിയാതെ വിനു മുറ്റത്തേക്കിറങ്ങി. കാറ്റിലുലയുന്ന മുരിങ്ങയിൽനിന്ന് കുറെ മുല്ലപ്പൂക്കൾ താഴേയ്ക്ക് വീണു. ഇതൊരു സ്നേഹബലിയാണ്.ഏകമകനായ താൻ അച്ഛനെയും അമ്മയേയും പിരിഞ്ഞ് ഭാര്യയുടെ വീട്ടിൽ താമസിക്കേണ്ടി വരിക അല്ലെങ്കിൽ എല്ലാവർക്കും മനസുകൊണ്ടിഷ്ടപ്പെട്ട പെൺകുട്ടിയെ മറന്നേക്കുക. വന്ന കുടുംബത്തിന്റെ ദുഃഖം കൂടി ഏറ്റുവാങ്ങണോ മറ്റൊരു പെൺകുട്ടിയെ കണ്ടെത്തണോ ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വഴിയിലൂടെ നടക്കുമ്പോഴും വിനു തിരിഞ്ഞു നോക്കി. താഴോട്ടു വീണ മുല്ലപ്പൂവെടുത്ത് ആ പെൺകുട്ടി ചിരിച്ചു നില്ക്കുകയാണ്.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |