ന്യൂഡൽഹി: കർണാടകയിൽ മുസ്ളിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ബി ജെ പി ദേശീയ നേതാവിന് തിരിച്ചടി ലഭിക്കുന്നത്.
അടുത്തിടെ കർണാടകയിൽ മുസ്ളീംങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബി ജെ പി സർക്കാർ റദ്ദാക്കിയിരുന്നു. സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കർണാടകയിലെ പ്രചാരണറാലിയിലാണ് വിമർശനത്തിനിടയാക്കിയ പ്രസ്‌താവന അമിത് ഷാ നടത്തിയത്. 'മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ മുസ്ളീംങ്ങൾക്ക് കർണാടകത്തിൽ നൽകിയിരുന്ന നാല് ശതമാനം ഒ ബി സി സംവരണം അവസാനിപ്പിച്ചു'- എന്നായിരുന്നു അമിത് ഷാ പ്രസംഗത്തിനിടെ പറഞ്ഞത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ അഭിപ്രായ പ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും കോടതി വിമർശിച്ചു. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന, അസ്‌ഫാനുദ്ദീൻ അബ്‌ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഇത്തരം പ്രസ്‌താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്‌താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ വിമർശനം. സംവരണം റദ്ദാക്കിയതിനെതിരെ ഹർജി നൽകിയവർക്കുവേണ്ടി ഹാജരായതായിരുന്നു ദുഷ്യന്ത് ദവെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |