തിരുവനന്തപുരം: സംസ്ഥാനത്ത് സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ട് പോകാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ഒപ്പം ചൂടിനെ പ്രതിരോധിക്കാൻ സൗകര്യങ്ങൾ ഒരുക്കണമെന്നും ഹെെക്കോടതി നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വേനലവധി ക്ലാസുകൾ നിരോധിച്ചുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും, ഇക്കാര്യം വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നിർദ്ദേശം ലംഘിച്ച് ക്ലാസ് നടത്തുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. വേനലവധിക്ക് കുട്ടികളെ പഠനത്തിനും ഇത്തരം ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കുട്ടികളെ ഇത്തരത്തിൽ നിർബന്ധിച്ച് ക്ലാസുകളിൽ ഇരുത്തുന്നത് അവരിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഒപ്പം വേനൽച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി തെളിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |