അമൃത്സർ: പഞ്ചാബിൽ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. ഉഗ്രശബ്ദം കേട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തുകയാണ്. ഫോറൻസിക് സംഘവും സ്ഫോടക വസ്തു വിദഗ്ദ്ധരും സ്ഥലത്തെത്തിയിയിരുന്നു. അർദ്ധരാത്രിയോടെ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയോ എന്ന് വ്യക്തമല്ല. പ്രദേശമാകെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി എന്നും റിപ്പോർട്ടുണ്ട്.
ഈ മാസം ആറിനും എട്ടിനും സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനങ്ങൾ നടന്നിരുന്നു. എന്നാൽ പിന്നിൽ ആരാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭിനവ ഭിന്ദ്രൻവാല അമൃത്പാൽ സിംഗിന്റെ അറസ്റ്റിന് ശേഷമാണ് സ്ഫോടനങ്ങൾ നടന്നത് എന്നത് കടുത്ത ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. അമൃത്പാലിന് നിരവധി അനുയായികളാണ് ഉള്ളത്. വൻ സ്ഫോടനം നടത്തുന്നതിനുള്ള ടെസ്റ്റ് ഡോസാണോ ഇതെന്നും ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ അമൃത്പാലിന്റെ അനുയായികളാണ് സ്ഫോടനത്തിന് പിന്നിലെന്ന പ്രചാരണത്തെ പൊലീസ് തള്ളിക്കളയുകയാണ്. അത്തരത്തിലുള്ള ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ പരസ്യമായി തള്ളുമ്പോഴും പൊലീസ് ആ നിലയ്ക്കും അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |