തിരുവനന്തപുരം:നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞെന്ന് സർവേ. എന്നാൽ ,നഗരസഭ നടത്തിയ പുതിയ സർവേയിൽ 8679 നായ്ക്കളുണ്ടെന്ന് കണ്ടെത്തി. ഇതിൽ 46 ശതമാനത്തിനും വാക്സിനേഷൻ നൽകിയെന്നാണ് വിലയിരുത്തൽ. നായ പരിപാലന സന്നദ്ധ സംഘടനയായ കാവായുടെ സഹായത്താലാണ് നഗരസഭ സർവേ നടത്തിയത്. 2016ലെ സർവേ പ്രകാരം നഗരത്തിൽ 20,000ത്തോളം നായ്ക്കളുണ്ടെന്നായിരുന്നു കണക്ക്.
ജനുവരി 15 മുതൽ ഫെബ്രുവരി 21 വരെ കോർപ്പറേഷനിലെ 100 വാർഡുകളെ 10 സോണുകളായി തിരിച്ചായിരുന്നു സർവേ. 90 ശതമാനവും മൂന്നുമാസവും അതിൽ താഴെയും പ്രായമുള്ള നായ്ക്കളാണ്. ബാക്കിയുള്ളവയിൽ 60 ശതമാനം ആൺനായ്ക്കളും 40 ശതമാനം പെൺനായ്ക്കളുമാണ്. അലഞ്ഞുനടക്കുന്ന നായ്ക്കളിൽ 96 ശതമാനവും പൂർണ്ണ ആരോഗ്യമുള്ളവയാണെന്നും 74 ശതമാനത്തിന് യാതൊരു ത്വഗ്‌രോഗങ്ങളും ഇല്ലെന്നുമാണ് കണ്ടെത്തൽ.
കോർപ്പറേഷനിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി നായ്ക്കൾക്ക് വാക്സിനേഷൻ നടത്തും. തുടർന്ന് ജൂൺ മുതൽ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തും. നായ്ക്കളുടെ സ്വഭാവമാറ്റം, വാക്സിനേഷന്റെ ആവശ്യകത, മുറിവ്, പേവിഷബാധ തുടങ്ങിയവയിലാണ് ബോധവത്കരണം .
തിരുവല്ലത്ത് മികച്ച എ.ബി.സി സെന്റർ
നഗരത്തെ 2026ൽ പേവിഷ വിമുക്തമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആദ്യപടിയാണ് തെരുവുനായ്ക്കളുടെ സർവേ. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ എ.ബി.സി സെന്റർ തിരുവല്ലത്ത് ആരംഭിക്കും. വണ്ടിത്താനത്തുള്ള എ.ബി.സി സെന്റർ നവീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |