ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ ആരാണെന്നറിയണമെങ്കിൽ നിങ്ങളുടെ ഫോൺ നമ്പർ തന്റെ ഇൻബോക്സിൽ അയക്കാൻ ആവശ്യപ്പെട്ട് നടൻ ടിനി ടോം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധിപേരാണ് ടിനി ടോമിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്രമിച്ചത്.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചും ടിനിയ്ക്കെതിരെ വരുന്ന സൈബർ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജിൽ ഷെയർ ചെയ്തപ്പോഴും നിരവധിപേരാണ് അതിന് താഴെ പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് എത്തിയത്. അതിന് മറുപടിയായാണ് 'നിങ്ങളുടെ നമ്പർ എനിക്ക് ഇൻബോക്സിൽ അയക്കൂ അത് ഞാൻ എക്‌സൈസിന് നൽകാം അവർ നടന്റെ പേര് നിങ്ങൾക്ക് പറഞ്ഞുതരും' എന്ന് ടിനി കമന്റ് ചെയ്തത്.
മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തൽ. തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ ലഹരിയോടുള്ള ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും ആണ് ടിനി പറഞ്ഞത്. കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. 'ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി", എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.
ടിനിയ്ക്കെതിരെ സിനിമാരംഗത്തുള്ള നിരവധിപേരാണ് രംഗത്തെത്തിയത്. ലഹരി പേടിച്ച് മകനെ സിനിമയിലേയ്ക്ക് വിടാൻ ടിനിക്ക് ഭയമാണെങ്കിൽ സ്കൂളിലേയ്ക്കും വിടാൻ കഴിയില്ലെന്നാണ് സംവിധായകൻ രഞ്ജൻ പ്രമോദ് പ്രതികരിച്ചത്. ടിനി ടോം ചെയ്യുന്നത് കാടടച്ച് വെടി വയ്ക്കുന്നപ്രവർത്തിയാണെന്നും, ഒരു ആരോപണം ഉന്നയിക്കുമ്പോൾ ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണമെന്നാണ് സംവിധായകനും നടനുമായ ജോയ് മാത്യു പ്രതികരിച്ചത്. ലഹരി ആരും കുത്തിക്കയറ്രിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമാണ് ധ്യാൻ ശ്രീനിവാസൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
എന്നാൽ, കേരളത്തിൽ ലഹരി മാഫിയ എല്ലാ തലങ്ങളിലും പിടിമുറുക്കി എന്നതിന്റെ തെളിവാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകം എന്നാണ് ഉമ തോമസ് എംഎൽഎ പ്രതികരിച്ചത്. തനിക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും ടിനി ടോം ഇക്കാര്യം വെളിപ്പെടുത്തിയത് സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയാണെന്നും ഈ വിഷയത്തിൽ അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ പൂർണ പിന്തുണ നൽകേണ്ടത് അനിവാര്യമാണ് എന്നും ഉമ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |