കണ്ണൂർ: പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകൻ എ.ആർ.റഹ്മാനു ശേഷം വന്ദേമാതരത്തിന്റെ ഹിറ്റ് വേർഷൻ പുറത്തിറക്കാനൊരുങ്ങി കണ്ണൂരിൽ നിന്നൊരു ഡോക്ടർ. താവക്കര സ്വദേശിയായ ഡോ.സി.വി.രഞ്ജിത്താണ് അപൂർവ്വ നേട്ടത്തിന്റെ ഉടമ.
1997ൽ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികവേളയിലാണ് എ .ആർ റഹ്മാൻ വന്ദേമാതരം എന്ന് തുടങ്ങുന്ന ഒരു ദേശഭക്തിഗാനം അവതരിപ്പിച്ചത്. ആ ഗാനം ഇന്ത്യയിലുടനീളം തരംഗമായി. കേട്ടു ശീലിച്ച ഈണങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു ഈണം സൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഈ ഡോക്ടർ വിജയകരമാക്കി തീർത്തത്.ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ഗാനം രചിച്ചത്. ഡോ. രഞ്ജിത്ത് തന്നെ ഈണം ഒരുക്കി. ആലപിക്കുന്നത് മുംബെയിലെ ഗായകനായ അസ്ലമാണ്.ഗാന ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.
ഗാനത്തിന്റെ റെക്കോർഡിംഗും മുംബയിൽ നടക്കും. മ്യൂസിക് പ്രൊഡക്ഷൻ നിർവഹിക്കുന്നത് അശ്വിൻ ശിവദാസ് ആണ്. പാട്ടിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിക്കുന്നതും ഡോ. രഞ്ജിത്ത് തന്നെയാണ്. ഇന്ത്യയിലെ പല ചരിത്ര സ്മാരകങ്ങളുടെയും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ദൃശ്യങ്ങൾ കോർത്തിണക്കിയായിരിക്കും ഗാനരംഗങ്ങൾ.ന്യൂഡൽഹി മുതൽ കേരളം വരെയുള്ള പ്രമുഖ കേന്ദ്രങ്ങളിൽ ചിത്രീകരിക്കും. ഡൽഹി ,മുംബെ, മണാലി, ബാംഗ്ലൂർ, ചെന്നൈ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ കലാകാരന്മാരെയും ജനങ്ങളെയും ഉൾപ്പെടുത്തിയായിരിക്കും ദേശഭക്തിഗാനത്തിന്റെ ചിത്രീകരണം.
മുമ്പും തരംഗം തീർത്തു
നേരത്തെ കണ്ണൂർ ജില്ലയുടെ ടൂറിസത്തിനായി ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ' ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. ഈ ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി.ആർ. അംബേദ്കർ അന്താരാഷ്ട്ര പുരസ്‌കാരവും ഡോക്ടർ സി വി രഞ്ജിത്ത് നേടിയിരുന്നു.
വരികളിലും സംഗീതത്തിലും മാത്രമല്ല ദൃശ്യഭംഗി കൊണ്ടും ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതും ദേശഭക്തി ഊട്ടിയുറപ്പിക്കുന്നതുമായ ഒരു ഗാനം ആയിരിക്കുമിത്.
ഡോ. സി .വി രഞ്ജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |