ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസും, നിലവിൽ രാജ്യസഭ എം.പിയുമായ രഞ്ജൻ ഗൊഗൊയ്‌ക്കെതിരെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഗുവാഹത്തിയിലെ കോടതിയിൽ മാനനഷ്‌ടക്കേസ്. ദേശീയ പൗരത്വ രജിസ്റ്റർ കേസുമായി ബന്ധപ്പെട്ട് റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജിയുടെ ആത്മകഥയായ ജസ്റ്റിസ് ഫോർ എ ജഡ്‌ജിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളുണ്ടെന്ന് ആരോപിച്ച് അസാം പബ്ലിക് വർക്‌സ് സംഘടന അദ്ധ്യക്ഷൻ ആഭിജീത് ശർമയാണ് കോടതിയെ സമീപിച്ചത്.
ഹർജി ജൂൺ മൂന്നിന് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കാംരൂപ് മെട്രോ സിവിൽ ജഡ്‌ജി, രഞ്ജൻ ഗൊഗൊയ് അടക്കം കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടു. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്ന സംഘടനയാണ് അസാം പബ്ലിക് വർക്‌സ് സംഘടന. കേസ് പരിഗണിച്ച താനടക്കം ജഡ്‌ജിമാരെയും, ദേശീയ പൗരത്വ രജിസ്റ്റർ കോ ഓർഡിനേറ്ററെയും അവഹേളിച്ച് ആഭിജീത് ശർമ സംസാരിച്ചുവെന്ന് രഞ്ജൻ ഗൊഗൊയിയുടെ ആത്മകഥയിൽ പറയുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. പുസ്‌തകത്തിന്റെ തുടർപ്രസിദ്ധീകരണവും, വിതരണവും വിലക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ആത്മകഥയുടെ പ്രസാധകരായ രൂപ പബ്ലിക്കേഷൻസിനെയും ഹർജിയിൽ കക്ഷിയാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |