തിരുവനന്തപുരം: മുഖ്യമന്ത്രി ആയതിന് പിന്നാലെയാണ് പിണറായി വിജയന് പണത്തോടുള്ള ആർത്തിയുണ്ടായതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയനെ ചെറുപ്പം മുതൽ അറിയാമെന്നും മുഖ്യമന്ത്രി പദത്തിലെത്തുന്നത് വരെ അഴിമതിക്കാരനായിരുന്നില്ല എന്നും കെ സുധാകരൻ പറഞ്ഞു. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു കെ സുധാകരൻ മുഖ്യമന്ത്രിയ്ക്കെതിരെ വിമർശനമുന്നയിച്ചത്.
സംസ്ഥാനത്തിന് മുൻപും ഇടത് മുഖ്യമന്ത്രിമാരുണ്ടായിരുന്നതായും എന്നാൽ അവരെകുറിച്ചൊന്നും ഞങ്ങളിങ്ങനെ പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ തുടർന്നു. മുഖ്യമന്ത്രി പാർട്ടിക്കാരെ സംരക്ഷിക്കുകയാെണെന്നും ആ സംരക്ഷണം മനസറിഞ്ഞുകൊണ്ടല്ല എന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനായിരുന്നില്ല. എന്റെ നാട്ടുകാരനും ചെറുപ്പം മുതൽക്കേ അറിയാവുന്നയാളുമാണ് പിണറായി. മുഖ്യമന്ത്രി ആയതിന് ശേഷം പണത്തോടുള്ള ആർത്തിയും കുടുംബത്തോടുള്ള സ്നേഹവും മക്കളെ വഴിക്കെത്തിക്കാനുള്ള അത്യുത്സാഹവും അദ്ദേഹത്തെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാക്കി. കമ്മീഷന്റെ വക്താവായി അദ്ദേഹം മാറി. ബിജെപിയുടെ കള്ളപ്പണക്കേസ് പോലും മുഖ്യമന്ത്രി ഒത്തുതീർപ്പാക്കിയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനും കെ സുധാകരൻ വേദി വിനിയോഗിച്ചു. ഡോ. വന്ദനാ ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നൽകാൻ പോലും സംസ്ഥാന സർക്കാരിനായിട്ടില്ല എന്ന് അദ്ദേഹം വിമർശിച്ചു. എന്താണ് ഡോ. വന്ദനാ ദാസ് സംഭവസമയത്ത് ചെയ്യേണ്ടിയിരുന്നതെന്ന് ആരോഗ്യമന്ത്രിയെ വിമർശിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു. പൊലീസിന്റെ ദൗർബല്യമാണ് മരണകാരണമെന്നും മരണപ്പെട്ടയാളെ കുറ്റപ്പെടുത്തുന്ന രീതി സാംസ്കാരിക കേരളത്തിന് നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |